മുത്തലാഖിൽ വീണ്ടും ഓർഡിനൻസ് ഇറക്കാനൊരുങ്ങി കേന്ദ്രം; മന്ത്രിസഭ യോഗത്തിലാണ് തീരുമാനം
Recommended Video
ദില്ലി: മുത്തലാഖ് വിഷയത്തിൽ വീണ്ടും ഓർഡിനൻസ് ഇറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നേരത്തെ ഓഡിനന്‍സിന് പകരമായി ബില്ല് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ലോക്സഭയില്‍ പാസായ ബില്ല് രാജ്യസഭയില്‍ പാസായില്ല. ഈ അവസ്ഥയിലാണ് വീണ്ടും ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.
രാഷ്ട്രീയ നീക്കങ്ങളുമായി പ്രകാശ് രാജ്..... രാഹുല്‍ ഗാന്ധിക്ക് പിന്തുണ, കെജ്രിവാളുമായി കൂടിക്കാഴ്ച
നേരത്തെ മുത്തലാഖ് ബില്ല് രാജ്യസഭ പാസാക്കിയില്ലെങ്കിൽ വീണ്ടും ഓര്‍ഡിനൻസ് കൊണ്ടു വരുമെന്ന് പാർലമെന്‍ററികാര്യ സഹമന്ത്രി വിജയ് ഗോയൽ പറഞ്ഞിരുന്നു. രാജ്യസഭയിൽ ഒരു വർഷമായി നിലവിലുള്ള മുത്തലാഖ് ബിൽ പിൻവലിക്കാതെതന്നെ പുതിയ ബിൽ അവതരിപ്പിക്കായിരുന്നു കേന്ദ്ര സർക്കാർ തീരുമാനം.
ഡിസംബറിൽ ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്ലിൽ (മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബിൽ) ഉള്ള വ്യവസ്ഥകളാണ് നേരത്തെ പുറത്തിറക്കിയ ഓർഡിനൻസിൽ ഉണ്ടായിരുന്നത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വർഷം ജയിൽ ശിക്ഷ നൽകണമെന്നാണു ഓർഡിനൻസിലെ വ്യവസ്ഥ.
ഓർഡിനൻസ് പ്രകാരം മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആൾക്കെതിരെ കുറ്റം ചുമത്താനാകും. മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തിൽ കുറ്റം ചുമത്തപ്പെട്ടവർക്ക് ജാമ്യം ലഭിക്കുകയുള്ളൂ. കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്.