നേരിട്ടുള്ള വിദേശ നിക്ഷേപം; ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം, ഡിജിറ്റൽ മീഡിയയ്ക്ക് നല്ലകാലം
ദില്ലി: വിവിധ മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കൽക്കരി ഖനനം, സിംഗിൾ ബ്രാൻഡ് റീട്ടെയിൽ, കരാർ അടിസ്ഥാനത്തിലുളള ഉത്പാദന മേഖല, ഡിജിറ്റൽ മീഡിയ തുടങ്ങിയ രംഗങ്ങളിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ആശങ്കകൾക്കിടെയാണ് നടപടി.
കൽക്കരി ഖനനത്തിന് 100% വിദേശ നിക്ഷേപം; 75 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനും മന്ത്രിസഭാ തീരുമാനം
കൽക്കരി ഖനനത്തിന് നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നൽകും. നേരത്തെ അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമായിരുന്നു 26 ശതമാനം വിദേശ നിക്ഷേപം കേന്ദ്രം അനുവദിച്ചിരുന്നത്. കരാർ അടിസ്ഥാനത്തിലുള്ള ഉത്പാദന വ്യവസായത്തിൽ നൂറ് ശതമാനം എഫ്ഡിഐ അനുവദിക്കാനുള്ള നിർദ്ദേശത്തിന് സർക്കാർ അനുമതി നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ മേഖലയില്‍ 30 ശതമാനം 30 ശതമാനം പ്രാദേശിക സമാഹരണം വേണമെന്ന കാര്യത്തിലും സര്‍ക്കാര്‍ ഇളവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. സിംഗിൾ ബ്രാൻഡ് റീട്ടെയിൽ സ്റ്റോറുകൾക്ക് ഓൺലൈൻ സ്റ്റോറുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.