ആഭ്യന്തരം അമിത് ഷാ കൊണ്ടുപോയി; നാലാം ഊഴത്തില്‍ രാജ്നാഥ് സിങിന് പ്രതിരോധ വകുപ്പ്
ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറില്‍ പ്രതിരോധ വകുപ്പിന്‍റെ ചുമതല രാജ്നാഥ് സിങിന്. കഴിഞ്ഞ സര്‍ക്കാറില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു രാജ്നാഥ് സിങ്ങിന് ഇത്തവണയും അതേ വകുപ്പ് തന്നെ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ മന്ത്രിസഭയിലേക്ക് കടന്നുവന്നതതോടെ ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് നല്‍കി കഴിഞ്ഞ തവണ നിര്‍മ്മലസീതാരമന്‍റെ കീഴിലുണ്ടായിരുന്ന പ്രതിരോധ വകുപ്പ് രാജ്നാഥ് സിങിന് കൈമാറുകയായിരുന്നു.
നരേന്ദ്ര മോദിയുടെ അടുത്ത സർപ്രൈസ്, മോദി മന്ത്രിസഭയിൽ ഷാ ആഭ്യന്തര മന്ത്രി!
പുതിയ മന്ത്രിസഭയില്‍ നിര്‍മ്മല സീതാരാമനാണ് ധനകാര്യ വകുപ്പിന്‍റെ ചുമതല ലഭിച്ചിരിക്കുന്നത്. ഒന്നാം മോദി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു അരുണ്‍ ജയ്റ്റ്ലി തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് നേരത്തെ പാര്‍ട്ടിയോടും മോദിയോടും ആവശ്യപ്പെട്ടിരുന്നു.
രാജ്നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: രണ്ടാംതവണയും ആഭ്യന്തരവകുപ്പ് മന്ത്രിയായേക്കും
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ രാജ് നാഥ് സിങ്ങിന്‍റെ കീഴില്‍ ആഭ്യന്തര വകുപ്പ് മികച്ച പ്രവര്‍ത്തനമായിരുന്നു കാഴ്ച്ചവെച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച്ചയുണ്ടായെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കില്‍ പൊതുവെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ആഭ്യന്തരവകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ആഭ്യന്തരവകുപ്പിന്‍റെയും രാജ്നാഥ് സിങ്ങിന്‍റെയും നേട്ടമായി വിലയിരിത്തുന്നു.
ജനനം
1951 ല്‍ ഉത്തര്‍പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ചന്ദൗളിയില്‍ കര്‍ഷ ദമ്പതികളായ റാംബദന്‍ സിങിന്‍റെയും ഗുജറാത്തി ദേവിയുടേയും മകനായാണ് രാജ് നാഥ് സിംഗ് ജനിക്കുന്നത്. ഗൊരഖ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ രാജ്നാഥ് സിംഗ് കുട്ടിക്കാലം തൊട്ടുതന്നെ ആര്‍എസ്എസ് ശാഖകളില്‍ സജീവമായിരുന്നു.
രാഷ്ട്രീയ പ്രവേശനം
1974 ല്‍ ഭാരതീയ ജനസംഘത്തിന്‍റെ മിര്‍സാര്‍പൂര്‍ യൂണിറ്റ് സെക്രട്ടറിയായാണ് രാജ്നാഥ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അടുത്തവര്‍ഷം തന്നെ ജനസംഘത്തിന്‍റെ ജില്ലാ പ്രസിഡന്‍റ് പദവിയിലേക്ക് ഉയര്‍ന്ന രാജ്നാഥ് സിങ് അടയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടക്കപ്പെട്ടു. 1977 ല്‍ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മിര്‍സാപൂറില്‍ നിന്നുള്ള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി
1984 ല്‍ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായ അദ്ദേഹം 1986 ല്‍ സംഘടനയുടെ ദേശീയ സെക്രട്ടറിയായും 1988 ല്‍ ദേശീയ പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു. 1991 ല്‍ ആദ്യമായി ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം പിടിച്ചപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. 1994 ല്‍ രാജ്യസഭാംഗമായാണ് അദ്ദേഹം അദ്യമായി രാജ്യസഭയില്‍ എത്തുന്നത്.
വാജ്പേയി സര്‍ക്കാറില്‍
1999 ല്‍ വാജ്പേയി സര്‍ക്കാറില്‍ കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായ രാജ്നാഥ് 2000ത്തില്‍ കല്യാണ്‍ സിങിന്‍റെ പിന്‍ഗാമിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. 2003 ല്‍ കൃഷിവകുപ്പ് മന്ത്രിയായി അദ്ദേഹം വീണ്ടും കേന്ദ്രമന്ത്രിഭയിലേക്ക് കടന്നുവന്നു. 2005ലാണ് അദ്ദേഹം ബിജെപിയുടെ ദേശീയ അധ്യക്ഷ പദവിയില്‍ എത്തുന്നത്. 2009 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.
വീണ്ടും പാര്‍ട്ടി അധ്യക്ഷപദവിയില്‍
2009ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജ്നാഥ് സിങ് ഗാസിയാബാദില്‍ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2013 ല്‍ നിതിന്‍ ഗഡ്ഗകരി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷ പദവിയിലെത്തി. 2014 ല്‍ ലക്നൗല്‍ നിന്ന് വിജയിച്ച് പാര്‍ലമെന്‍റിലെത്തിയപ്പോള്‍ കേന്ദ്ര അഭ്യന്തരവകുപ്പ് ബിജെപി ഏല്‍പ്പിച്ചത് രാജ്നാഥ് സിങിനെയായിരുന്നു.
ലക്നൗവില്‍ നിന്ന്
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും ലക്നൗവില്‍ നിന്ന് തന്നെയായിരുന്നു അദ്ദേഹം ജനവിധി തേടിയത്. എസ്പി-ബിഎസ്പി സഖ്യത്തില്‍ മത്സരിച്ച പൂനംസിനഹയെ മൂന്ന് ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടുത്തിയാണ് മുന്നാംതവണയും അദ്ദേഹം പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.