കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തി... മൃതദേഹം കണ്ടെത്തിയത് നേത്രാവതി പുഴയിൽ!!
ബാംഗ്ലൂർ: കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തി. മംഗലാപുരത്തിടുത്തുള്ള നേത്രാവതി നദിയിലാണ് സിദ്ധാർഥിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം നേത്രാവതി പരിസരത്തുള്ള ഡാം സൈറ്റിനരികിൽ വെച്ചാണ് സിദ്ധാർഥയെ കാണാതായത്. കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാർഥ്. ചൊവ്വാഴ്ച മുഴുവനും പോലീസും നാട്ടുകാരും സിദ്ധാർഥിന് വേണ്ടി ശക്തമായ തിരച്ചിൽ നടത്തിയിരുന്നു.

കൊടേക്കറിന് സമീപത്തുള്ള പാലത്തിൽ നിന്നും ഫോൺ വിളിച്ചുകൊണ്ട് താഴേക്കിറങ്ങുകയായിരുന്നു സിദ്ധാർഥ്. ഒരു മണിക്കൂറോളമായിട്ടും സിദ്ധാർഥയെ കാണാത്തതിനാൽ ഡ്രൈവർ തിരഞ്ഞുനോക്കുകയായിരുന്നു. തുടർന്നാണ് ഡ്രൈവർ സിദ്ധാർഥയുടെ കുടുംബത്തെയും പോലീസിനെയും വിവരം അറിയിച്ചത്. കാറിൽ നിന്നും ഇറങ്ങുമ്പോൾ മുതൽ സിദ്ധാർഥ ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നാണ് ഡ്രൈവർ പറയുന്നത്.
ചിക്കമംഗളൂരുവിലെ കാപ്പി കൃഷി ചെയ്യുന്ന കുടുംബത്തിലെ അംഗമാണ് സിദ്ധാര്‍ഥ. 1996ലാണ് ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിൽ സിദ്ധാർഥ കഫേ കോഫി ഡേ സ്ഥാപിച്ചത്. തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായി കഫേ കോഫി ഡേ വളർന്നു. ഏഷ്യയിലെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിന്റെ ഉടമസ്ഥൻ കൂടിയാണ് സിദ്ധാർഥ. സെവന്‍ സ്റ്റാർ റിസോർട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി, സിസാഡ എന്നിവയുടെയും സ്ഥാപകനാണ് സിദ്ധാർഥ.
കഫേ കോഫി ഡേയും സിദ്ധാര്‍ഥയും അടുത്ത കാലത്തായി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. സോഫ്റ്റ് വെയർ കമ്പനിയായ മൈൻഡ് ട്രീയിലെ തന്റെ ഓഹരികൾ സിദ്ധാർഥ അടുത്തിടെ 3000 കോടി രൂപയ്ക്ക് വിറ്റിരുന്നു. കോഫി ഡേ കൊക്കോ കോളയ്ക്ക് വിൽക്കുന്നതായി ചർച്ചകൾ ഉണ്ടായിരുന്നു. സിദ്ധാർഥയുടെ സ്ഥാപനങ്ങളിലും വീട്ടിലും അടുത്തിടെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ഞാനൊരു പരാജയപ്പെട്ട ബിസിനസ്സുകാരനാണ് എന്നും എല്ലാത്തിനും ഉത്തരവാദി ഞാൻ മാത്രമാണ് എന്നുമാണ് കഫേ കോഫി ഡേ ജീവനക്കാർക്ക് സിദ്ധാർഥ അവസാനമായി നൽകിയ സന്ദേശത്തിൽ പറഞ്ഞത്. ഈ സന്ദേശം പുറത്ത് വന്നതോട് കൂടി സിദ്ധാർഥ ആത്മഹത്യ ചെയ്തതാണ് എന്ന സംശയം ബലപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് മംഗലാപുരം പോലീസും സിദ്ധാർഥ ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിൽ എത്തിയിരുന്നു.












Click it and Unblock the Notifications