മോദി സര്‍ക്കാരിനെ വെള്ളപൂശി റാഫേലില്‍ സിഎജി റിപ്പോര്‍ട്ട്.... യുപിഎ കാലത്തേക്കാൾ വില കുറവ്; പക്ഷേ...
Recommended Video
ദില്ലി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ റാഫേല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്.
യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാളും 2.86 ശതമാനം കുറഞ്ഞ വിലയ്ക്കാണ് മോദി സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിട്ടത് എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. അടിസ്ഥാന വിലയെ കുറിച്ചാണിത്. എന്നാല്‍ റാഫേല്‍ വിമാനങ്ങളുടെ അന്തിമ വില സിഎജി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നില്ല.
റാഫേലിനേക്കാള് കുറഞ്ഞ വില മറ്റ് കമ്പനികള്‍ ആരും തന്നെ വാഗ്ദാനം ചെയ്തിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കരാര്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്താതെയാണ് റിപ്പോര്‍ട്ട് സിഎജി തയ്യാറാക്കിയിരിക്കുന്നത്.
സിഎജി റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ്സും പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സിഎജി ആയ രാജീവ് മെഹ്റിഷി ആയിരുന്നു ഇപ്പോഴത്തെ റാഫേല്‍ കരാര്‍ ഒപ്പിടുമ്പോഴും പഴയ ഇടപാട് റദ്ദാക്കുമ്പോഴും ഫിനാന്‍സ് സെക്രട്ടറി. അതുകൊണ്ട് തന്നെ ആ ചര്‍ച്ചകളില്‍ പങ്കാളിയായ ഒരാള്‍ക്ക് ഇടപാട് ഓഡിറ്റ് ചെയ്യാനുള്ള ധാര്‍മിക അവകാശം ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇടപാടിലെ ക്രമക്കേടുകളില്‍ മെഹ്റിഷി കൂടി പങ്കാളിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ നിന്ന് മെഹ്റിഷി സ്വയം പിന്മാറണം എന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
സിഎജി റിപ്പോര്‍ട്ട് പ്രകാരം യുപിഎ കാലത്തേക്കാള്‍ മികച്ച കരാര്‍ ആണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ളത്. മൊത്തം ഇടപാടില്‍ 17.08 ശതമാനം ലാഭിക്കാന്‍ കഴിഞ്ഞു എന്നും അവകാശപ്പെടുന്നുണ്ട്. രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 36 പേജുകളിലായിട്ടാണ് റാഫേല്‍ ഇടപാടിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.
ലോക്സഭ സമ്മേളനത്തിന്റെ അവസാന ദിനം ആയിരുന്നു ഇന്ന്. സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം തുടങ്ങിയിരുന്നു. റാഫേല്‍ വിഷയത്തില്‍ സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും എന്നറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. കള്ളനായ കാവല്‍ക്കാരന്റെ ഓഡിറ്റര്‍ ജനറല്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.
നരേന്ദ്ര മോദിയുടേയും അനില്‍ അംബാനിയുടേയും ചിത്രങ്ങള്‍ രേഖപ്പെടുത്തിയ കടലാസ് വിമാനങ്ങളും കോണ്‍ഗ്രസ് എംപിമാര്‍ പറത്തി.
സിഎജി റിപ്പോര്‍ട്ടിലൂടെ പ്രതിപക്ഷത്തിന്റെ നുണ ആരോപണങ്ങള്‍ എല്ലാം തുറന്നുകാട്ടപ്പെട്ടു എന്നാണ് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചത്.