കേംബ്രിഡ്ജ് അനലറ്റിക്ക ഇടപാടുകാരുടെ വിവരങ്ങൾ പുറത്ത്.. ബിജെപിയും കോൺഗ്രസും ജെഡിയുവും പട്ടികയിൽ
ദില്ലി: ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വ്യക്തികള്‍ പങ്കുവെയ്ക്കുന്ന സ്വകാര്യ വിവരങ്ങള്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ പോലും ഉപയോഗിക്കപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. കേംബ്രിഡ്ജ് അനലറ്റിക്കയെന്ന പേരാണ് നിലവില്‍ ദേശീയ രാഷ്ട്രീയത്തിലെ ചൂടുള്ള ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ കേംബ്രിഡ്ജ് അനലറ്റിക്കയെ ഉപയോഗിക്കുന്നുവെന്നതിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം കൊമ്പുകോര്‍ത്ത് കൊണ്ടിരിക്കുകയാണ്.
2010ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സംഖ്യത്തെ സഹായിച്ചുവെന്ന വിവരം കേംബ്രിഡ്ജ് അനലറ്റിക്ക തന്നെ വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ അതീവ ഗുരുതരമാണ് എന്നാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നത്. അതിനിടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖം മൂടി വലിച്ച് കീറി രംഗത്ത് വന്നിരിക്കുകയാണ് കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളിയായ ഓവ്ലിന ബിസിനസ് ഇന്റലിജന്‍സ്.
സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു
സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും അന്വേഷണം നേരിടുന്ന കമ്പനിയാണ് കേംബ്രിഡ്ജ് അനലറ്റിക്ക. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി കേംബ്രിഡ്ജ് അനലറ്റിക്കയെ കൂട്ട് പിടിച്ചിരിക്കുകയാണ് എന്ന ആരോപണത്തിനൊപ്പം ഇത്തരം ഇടപാടുകളുടെ പേരില്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഫേസ്ബുക്കിന് മുന്നറിയിപ്പ് നല്കുകയുമുണ്ടായി കഴിഞ്ഞ ദിവസം. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രകൃയയില്‍ കൃത്രിമ ഇടപെടല്‍ നടത്തിയാല്‍ കടുത്ത നടപടികള്‍ ഫേസ്ബുക്കിന് നേരിടേണ്ടി വരും എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മുന്നറിയിപ്പ്.2010ലെ ബീഹാർ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു സഖ്യത്തെ സഹായിച്ചിട്ടുണ്ട് എന്ന വിവരം കേംബ്രിഡ്ജ് അനലറ്റിക്ക തന്നെ പുറത്ത് വിട്ടിട്ടുളളതാണ്.
ഇടപാടുകാർ പുറത്തായി
അതിനിടെ കേബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യന്‍ ബിസിനസ്സ് പങ്കാളിയായ ഓവ്ലിന ബിസ്സിനസ്സ് ഇന്റലിജന്‍സ് തങ്ങളുടെ ഇടപാടുകാരുടെ വിശദ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ബിജെപി, കോണ്‍ഗ്രസ്, ജെഡിയു എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ സേവനം തെരഞ്ഞെടുപ്പില്‍ ലഭ്യമായിട്ടുണ്ട് എന്നാണ് ഒബിഐ വെളിപ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന ജെഡിയു നേതാവ് കെസി ത്യാഗിയുടെ മകന് അമരീഷ് ത്യാഗി ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ബിജെപിയും ജെഡിയുവും ഝാര്‍ഖണ്ഡില്‍ യൂത്ത് കോണ്‍ഗ്രസും സര്‍വ്വേകള്‍ നടത്താന്‍ കേംബ്രിഡ്ജ് അനലറ്റിക്കയുടെ സേവനം ഉപയോഗിച്ചിട്ടുണ്ട് എന്നാണ് ത്യാഗി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
വെബ്സൈറ്റ് അപ്രത്യക്ഷം
ഈ രാഷ്ട്രീയ പാര്‍ട്ടികളെ കൂടാതെ ഐസിഐസിഐ ബാങ്കും എയര്‍ടെല്ലും കേംബ്രിഡ്ജ് അനലറ്റിക്കയുമായി ബന്ധപ്പെട്ട് സ്വകാര്യ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് ഒബിഐ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ഓവ്ലിന ബിസ്സിനസ്സ് ഇന്റലിജന്‍സിന്റെ വെബസൈറ്റ് അപ്രത്യക്ഷമായിരിക്കുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. രാഷ്ട്രീയ പ്രചാരണങ്ങളെ സഹായിക്കുന്നു എന്ന് വ്യക്തമായി പറയുന്ന ഈ സൈറ്റിന്റെ ഹോംപേജില്‍ നരേന്ദ്ര മോദിയുടേയും അരവിന്ദ് കെജ്രിവാളിന്റെയും ചിത്രങ്ങളും കാണാം. എന്നാല്‍ ആം ആംദ്മി പാര്‍ട്ടിയെ തങ്ങളുടെ ഇടപാടുകാരുടെ പട്ടികയില്‍ ഓബിഐ ഉള്‍ക്കൊള്ളിച്ചിട്ടില്ല. 2012ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ഇവര്‍ പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പ്രമുഖ പാർട്ടികൾ പ്രതിരോധത്തിൽ
2010-11ലെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസും കേംബ്രിഡ്ജ് അനലറ്റിക്കയുടെ സഹായം ഉപയോഗപ്പെടുത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ഫേസ്ബുക്കിലെ അഞ്ച് കോടിയോളം പേരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ വിവാദത്തിലായ സ്ഥാപനമാണ് ബ്രിട്ടനിലെ കേംബ്രിഡ്ജ് അനലറ്റിക്ക. 2019ലെ പൊതുതെരഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലറ്റിക്കയെ ഉപയോഗിക്കുന്നു എന്ന് ആദ്യം ആരോപണം ഉന്നയിച്ചത് ബിജെപിയാണ്. എന്നാല്‍ കമ്പനി തന്നെ ഇടപാടുകാരെക്കുറിച്ച് വെളിപ്പെടുത്തിയതോടെ ബിജെപി അടക്കമുള്ളവര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
ശകുന്തളയ്ക്ക് ലോട്ടറിയടിച്ചിരുന്നതായി സൂചന! സംശയം കള്ളപ്പണ മാഫിയയിലേക്ക്
അമ്മ കുളിമുറിയിൽ കുഴഞ്ഞ് വീണു, ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല.. ശശികലയുടെ വെളിപ്പെടുത്തൽ!!