അവസാനഘട്ട മത്സരത്തിന് ബീഹാർ, പ്രചാരണം അവസാനിച്ചു, 78 സീറ്റുകൾ, 1200 സ്ഥാനാര്‍ത്ഥികള്‍
പാറ്റ്ന: ബീഹാറില്‍ മൂന്നാമത്തേയും അവസാനത്തേയും ഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അവസാനം. ഏഴാം തിയ്യതിയാണ് ബീഹാറിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്. മൂന്നാംഘട്ടത്തില്‍ 2.35 കോടിയോളം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 1200 സ്ഥാനാര്‍ത്ഥികള്‍ ഈ ഘട്ടത്തില്‍ ബീഹാറില്‍ ജനവിധി തേടും.
സംസ്ഥാനത്തെ സ്പീക്കറും മന്ത്രിസഭയിലെ അംഗങ്ങളും അടക്കമുളളവര്‍ മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്നവരുടെ കൂട്ടത്തിലുണ്ട്. വടക്കന്‍ ബീഹാറിലെ 19 ജില്ലകളിലായുളള 78 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുളളത്. മൂന്നാംഘട്ടത്തില്‍ കൊണ്ടു പിടിച്ച പ്രചാരണമാണ് സംസ്ഥാനത്തുടനീളം മുന്നണികള്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുളളവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകാനെത്തി.
എന്‍ഡിഎയ്ക്ക് വേണ്ടി വോട്ട് തേടാനെത്തിയ പ്രധാനമന്ത്രി അരാരിയ, സഹസ്ര പോലുളള ഗ്രാമങ്ങളിലാണ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് ഒട്ടാകെ 12 റാലികളില്‍ ആണ് പ്രധാനമന്ത്രി പങ്കെടുത്തത്. മുഖ്യമന്ത്രി നീതീഷ് കുമാറിന് എതിരെ റാലികളില്‍ അടക്കം വലിയ ജനരോഷം ഉയരുന്ന പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചാണ് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മഹാസഖ്യത്തിന് വേണ്ടി മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. മധേപുരയിലേയും അരാരിയയിലേയും തിരഞ്ഞെടുപ്പ് റാലികളെ രാഹുല്‍ ഗാന്ധി ്അഭിസംബോധന ചെയ്തു. അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാര്‍ മൂന്നാം ഘട്ട പ്രചാരണത്തിനിടെ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പോടെ വിരമിക്കും എന്നാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ പലതവണ നിതീഷ് കുമാറിന് ജനരോഷം ഏല്‍ക്കേണ്ടി വന്നിരുന്നു.