ആർകെ നഗറിൽ ഇന്ന് കലാശക്കൊട്ട്! പെരുമാറ്റ ചട്ടംലംഘിച്ചാൽ പണികിട്ടും, കോടതിയുടെ നിർദ്ദേശമിങ്ങനെ...
തിരഞ്ഞെടുപ്പ് ശബ്ദപ്രചരണം അവസാനിക്കുമ്പോൾ മുന്നണികളെല്ലാം പ്രതീക്ഷയിലാണ്.
ചെന്നൈ: ഏറെ നാടകീയ മൂഹൂർത്തങ്ങൾ അരങ്ങേറിയ ആർകെ നഗറിൽ ഇന്ന് കലാശക്കൊട്ട്. ഇന്ന് വൈകിട്ട് 5 മണിവരെയാണ് ശബ്ദ പ്രചാരണത്തിനുള്ള സമയം അനുവദിച്ചിട്ടുള്ളത്. ഡിസംബർ 21 നാണ് ആർകെനഗറിൽ തിരഞ്ഞെടുപ്പ്. 24 തീയതി ഫലപ്രഖ്യാപനവും.
ഗുജറാത്തില്‍ നോട്ടയും ഒട്ടും പിന്നിലല്ല; കിട്ടിയത് നാലു ലക്ഷത്തോളം വോട്ടുകൾ
തിരഞ്ഞെടുപ്പ് ശബ്ദ പ്രചാരണം അവസാനിക്കുമ്പോൾ മുന്നണികളെല്ലാം പ്രതീക്ഷയിലാണ്. ഡിഎംകെ , അണ്ണാഡിഎംകെ,എന്നീ പാർട്ടികളോടൊപ്പം സ്വതന്ത്രസ്ഥാനാർഥിയായ ടിടിവി ദിനകരനും തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. ആർകെ നഗറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപ്പേരാണ് സ്ഥാനാർഥികൾക്ക് ആശംസയുമായി രംഗത്തെത്തുന്നത്.
തിരഞ്ഞെടുപ്പിന് ചുക്കാൻപ്പിടിക്കുന്നവർ
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീർശെൽവവുമാണ് അണ്ണാഡിഎംകെ സ്ഥാനാർഥി ഇ മധുസൂദനന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഡിഎംകെ സ്ഥാനാർഥി മരുതു ഗണേഷിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനായി ഡിഎംകെ വർക്കിങ് പ്രസിഡന്റും പ്രതിപക്ഷനേതാവുമായ എംകെ സ്റ്റാലിൻ കഴിഞ്ഞ ഒരാഴ്ചയായ ആർകെ നഗറിൽ സജീവമാണ്.
സ്വതന്ത്രവും നീതിയുക്തമായ തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട് ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷ് നല്‍കിയ കേസ്, മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തീര്‍പ്പാക്കായിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാ വഴികളും സ്വീകരിക്കാമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. ആർകെ നഗറിൽ ഭരണകക്ഷിയായ അണ്ണാഡിഎംകെ വ്യാപകമായി പണം വിതരണം ചെയ്യുന്ന സഹചര്യത്തിൽ ആർകെ നഗറിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും കൂടുതൽ അർധസൈനികരെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ സ്ഥാനാർഥി കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതു പണിഗണിച്ചപ്പോഴാണ് ജസ്റ്റിസ് രവി ചന്ദ്രബാബു നിർദേശം നൽകിയത്.
ക്യാമറകൾ സ്ഥാപിച്ചു
തിരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. കൂടാതെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായ 960 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസിനൊപ്പം സൈനിക അര്‍ധ സൈനിക വിഭാഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വോട്ടെണ്ണല്‍ തീരുന്നതു വരെ കാമറകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും വിവിധയിടങ്ങളില്‍ നിന്ന് പണം പിടികൂടിയ സാഹചര്യത്തില്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കോടതി ഉത്തരവിട്ടു.
പണം വിതരണം ചെയ്യുന്ന ദൃശ്യം
ആർകെ നഗറിൽ അണ്ണാ ഡിഎംകെ സ്ഥാനാർഥിക്കായി പണം വിതരണം ചെയ്തുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അണ്ണാഡിഎംകെ മുതിർന്ന നേതാവ് ഇ മധുസൂദനനാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ആർകെ നഗറിൽ വ്യാപകമായി പണം വിതരണം കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോഴും സമാന സംഭവങ്ങൾ ആരോപിക്കുകയാണ്. അന്ന് പ്രതി ടിടിവി ദിനകരൻ ആണെങ്കിൽ ഇത്തവണ പ്രതി സ്ഥാനത്ത് അണ്ണാ ഡിഎംകൊണ്.