ആന്ധ്രാപ്രദേശിൽ ടിഡിപിക്ക് ജീവൻമരണ പോരാട്ടം; വജ്രായുധം കരുതി വെച്ച് ചന്ദ്രബാബു നായിഡു?
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി നടക്കാനിരിക്കുന്നത് ജീവൻ മരണ പോരാട്ടമാണ്. എൻഡിഎ സഖ്യം വിട്ട് പുറത്ത് വന്ന ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷ ഐക്യനിരയെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും ഒന്നിച്ച് മത്സരിച്ചെങ്കിലും ഇരുപാർട്ടികൾക്കും കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസ് നടപടിയെ ചന്ദ്രബാബു നായിഡുവും സ്വാഗതം ചെയ്തു.
ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസാണ് ടിഡിപിക്ക് സംസ്ഥാനത്ത വലിയ വെല്ലുവിളി ഉയർത്തുന്നത്. പാർട്ടിക്ക് സ്വാധീനമില്ലാത്ത മേഖലകളിൽ പോലും ജഗൻ നയിച്ച റാലിയ്ക്ക് വലിയ പിന്തുണ ലഭിച്ചത് നായിഡുവിന്റെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. എങ്കിലും ജീവൻമരണ പോരാട്ടങ്ങളെ അതിജീവിച്ച ചരിത്രമാണ് ചന്ദ്രബാബു നായിഡുവിന് ഉള്ളത്. കുശാഗ്രബുദ്ധിക്കാരനായ നായിഡു ഇത്തവണയും മികച്ച നേട്ടമുണ്ടാക്കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കോൺഗ്രസ് മന്ത്രിമാർ
1978ൽ വൈഎസ്ആറും ചന്ദ്രബാബു നായിഡുവും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് എംഎൽഎമാരായി. റായൽസീമ മേഖലയിൽ നിന്നായിരുന്നു ഇരുവരുടെയും ജയം. ടി ആഞ്ജയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരായിരുന്നു ഇരുവരും.
തെലുങ്ക് ദേശം പാർട്ടി
1982ലാണ് എൻടിആർ തെലുങ്ക് ദേശം പാർട്ടി രൂപികരിക്കുന്നത്. കോൺഗ്രസ് നയങ്ങളോടുള്ള കടുത്ത എതിർപ്പായിരുന്നു ടിഡിപിയുടെ പിറവിക്ക് പിന്നിൽ. ആന്ധ്രയിലെ ജനപ്രീയനായകനായ എൻടിആറിന്റെ പാർട്ടിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. 1983ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഡിപി അധികാരത്തിലെത്തി. ടിഡിപി രൂപികരിച്ചതിന് ശേഷവും കോൺഗ്രസിനൊപ്പമായിരുന്ന നായിഡു അക്കുറി തിരഞ്ഞെടുപ്പിൽ ടിഡിപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. തുടർന്ന് നായിഡുവും ഭാര്യാ പിതാവായ എൻടിആറിന്റെ പാർട്ടിയിലേക്കെത്തി.
കുതിരക്കച്ചടവടം
അസുഖ ബാധിതനായ എൻടിആർ വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോൾ സർക്കാരിനെ താഴെയിടാൻ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു. വിമത ടിഡിപി നേതാവ് നദേന്ദ്ലാ ഭാസ്കറിനെ മുഖ്യമന്ത്രിയാക്കി. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത എൻടിആർ എംഎൽഎമാരെ അയൽ സംസ്ഥാനമായ കർണാകയിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
വിശ്വാസം പിടിച്ചു പറ്റി നായിഡു
എൻടിആറിന്റെ വിശ്വസ്തനാകാൻ നായിഡുവിന് ലഭിച്ച അവസരം ആയിരുന്നു ഇത്. ഒരൊറ്റ എംഎൽഎയെ പോലും മറുകണ്ട് ചാടാൻ അനുവദിക്കാതെ നായിഡു പിടിച്ച് നിർത്തി. വീണ്ടും അധികാരത്തിലെത്തിയ എൻടിആർ നായിഡുവിനെ ടിഡിപിയുടെ ജനറൽ സെക്രട്ടറിയാക്കി. 1984 മുതൽ 89 വരെയുള്ള എൻടിആർ ഭരണത്തിൽ നായിഡു ആന്ധ്രയിലെ ശക്തനായ നേതാവായി വളർന്നു കഴിഞ്ഞിരുന്നു.
വീണ്ടും വിജയം
89ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആഞ്ഞടിച്ച കോൺഗ്രസ് തരംഗത്തിനിടയിലും എൻടിആർ വിജയിച്ചു. പാർട്ടികാര്യങ്ങളിൽ പൂർണ ചുമതലയുള്ള കോർഡിനേറ്ററായി നായിഡുവിനെ നിയമിച്ചു. 94ൽ ടിഡിപി വീണ്ടും അധികാരത്തിലെത്തിയപ്പോൾ നായിഡു ധനമന്ത്രിയായി. രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽപെടുത്തി എൻടിആറിനെ മുഖ്യമന്ത്രിപദ്തതിൽ നിന്നും താഴെയിറക്കാൻ ചന്ദ്രബാബു നായിഡുവിനായി. അട്ടിമറിയിലൂടെ 95ൽ നായിഡു ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി.
ദില്ലിയിലെ നേതാവ്
എച്ച് ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ദില്ലിയിലെ പ്രബലനായ പ്രദേശിക നേതാവായിരുന്നു ചന്ദ്രബാബു നായിഡു. പിന്നീട് എൻഡിഎയിലെ മുഖ്യ സഖ്യക്ഷിയായി. 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ നായിഡു ദില്ലിയിലെ രണ്ടാമനായി. ലോക്സഭയിൽ പാർട്ടിക്കുള്ള അംഗബലമായിരുന്നു അതിന് കാരണം.
അപ്രതീക്ഷിത തിരിച്ചടി
പ്രശസ്തിയുടെയും അധികാരത്തിന്റെയും കൊടുമുടിയിലായിരുന്ന നായിഡുവിന് പക്ഷെ വൈഎസ്ആറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ തിരിച്ചടി നൽകി. അക്കുറി തിരഞ്ഞെടുപ്പിൽ നായിഡുവിന് കനത്ത പരായജം ഏൽക്കേണ്ടി വന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും നിരാശയായിരുന്നു ഫലം. പത്ത് വർഷം ചന്ദ്രബാബു നായിഡു ആന്ധ്രയിൽ പ്രതിപക്ഷത്തിരുന്നു.
തിരിച്ചു വരവ്
കുശാഗ്രബുദ്ധിക്കാരനായ നായിഡു പിഴയ്ക്കാത്ത തന്ത്രങ്ങളുമായി 2014ൽ ശക്തമായ തിരിച്ച് വരവ് നടത്തി. മോദി നയിക്കുന്ന എൻഡിഎയിൽ ഭാഗമായി ആയിരുന്നു തിരഞ്ഞെടുപ്പിനിറങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ടിഡിപി എൻഡിഎ സഖ്യം വിടുന്നത്. അന്നു മുതൽ ബിജെപിയും മോദിയുമാണ് നായിഡുവിന്റെ മുഖ്യശത്രു.
രാഷ്ട്രീയ കുതന്ത്രങ്ങൾ
രാഷ്ട്രീയത്തിൽ അസാധ്യമായത് ഒന്നുമില്ലെന്ന പക്ഷക്കാരനാണ് നായിഡു. കോൺഗ്രസിനെതിരെ പോരാടാൻ രൂപികരിച്ച ടിഡിപിയെ കോൺഗ്രസുമായി സഖ്യത്തിലാക്കി നായിഡു എല്ലാവരെയും ഞെട്ടിച്ചിരുന്നു. 28ാം വയസിലാണ് നായിഡു ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ട് 41 വർഷങ്ങൾ പിന്നിട്ടു. ദിവസവും 11 കിലോമീറ്റർ ദൂരം നടന്ന് സ്കൂളിൽ പോകേണ്ടി വന്ന വിദ്യാർത്ഥിയിൽ നിന്നാണ് ദേശീയ രാഷ്ട്രീയത്തിൽ പോലും നിർണായക ശക്തിയായി മാറിയ നേതാവിലേക്കുള്ള ചന്ദ്രബാബു നായിഡുവിന്റെ വളർച്ച. ജഗൻ മോഹൻ റെഡ്ഡിയേയും മോദിയേയും പരാജയപ്പെടുത്താനായാൽ കോൺഗ്രസ് പിന്തുണയോടെ പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുണ്ടാക്കാൻ നായിഡുവിന് സാധിച്ചേക്കും. അതുകൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നായിഡു എന്തങ്കിലും വജ്രായുധം കരുതിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രിയങ്കയ്ക്ക് കൂട്ടായി പ്രിയദർശിനി വരണം; പ്രമുഖ നേതാവിന്റെ ഭാര്യയും രാഷ്ട്രീയത്തിലേക്ക്?