യെഡിയൂരപ്പയുടെ വഴിമുടക്കി അമിത് ഷാ, മുഴുവൻ വിമതർക്കും മന്ത്രിസ്ഥാനം കൊടുക്കാനാകില്ല!
ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഭരണത്തില്‍ തിരിച്ചെത്താനായെങ്കിലും ചെകുത്താനും കടലിനും നടുവിലാണ് കര്‍ണാടക മുഖ്യമന്ത്രി . മന്ത്രിസഭാ വികസനം എവിടെ തുടങ്ങണമെന്നോ എവിടെ അവസാനിപ്പിക്കണമെന്നോ യെഡ്യൂരപ്പയ്ക്ക് പിടികിട്ടിയിട്ടില്ല.
ഒരു വശത്ത് കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറി എത്തിയ നേതാക്കളും മറുവശത്ത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കളും യെഡിയൂപ്പയ്ക്ക് തലവേദനയായിരിക്കുകയാണ്. മന്ത്രിസഭാ വികസിപ്പിക്കുമ്പോള്‍ തങ്ങള്‍ക്ക് മന്ത്രിസ്ഥാനം വേണം എന്നാണ് വിമതരുടെ ആവശ്യം. യെഡിയൂരപ്പയ്ക്കും ആ ആവശ്യത്തോട് എതിര്‍പ്പില്ല. എന്നാല്‍ ആ നീക്കത്തിന് യെഡിയൂരപ്പയ്ക്ക് മുന്നില്‍ അമിത് ഷാ വിലങ്ങ് തടിയായിരിക്കുകയാണ്.
അന്ന് വാക്ക് പറഞ്ഞത്
ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ രായ്ക്ക് രാമായനം വീഴ്ത്താന്‍ ബിജെപിയെ സഹായിച്ചത് 17 വിമത എംഎല്‍എമാര്‍ ആയിരുന്നു. ബിജെപി പക്ഷത്തേക്ക് കൂറുമാറാന്‍ മന്ത്രിസ്ഥാനം അടക്കമുളള വാഗ്ദാനങ്ങളാണ് വിമതര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരുണ്ടാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ആ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. ഇതോടെ വിമത പക്ഷം അതൃപ്തിയിലാണ്.
ബിജെപിയിൽ എതിർപ്പ്
17 വിമതരില്‍ 13 പേരാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇവരില്‍ 12 പേരാണ് വിജയിച്ചത്. മുഴുവന്‍ പേര്‍ക്കും മന്ത്രിസ്ഥാനം വേണം എന്നാണ് വിമതരുടെ ആവശ്യം. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് തങ്ങളെ ബിജെപിയില്‍ എത്തിച്ചതെന്നും ആ വാക്ക് പാലിക്കണം എന്നുമാണ് വിമതരുടെ ആവശ്യം. എന്നാല്‍ മുഴുവന്‍ വിമതര്‍ക്കും മന്ത്രിസ്ഥാനം കൊടുക്കുന്നതിന് എതിരെ ബിജെപിക്കുളളില്‍ നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നുകഴിഞ്ഞു.
എതിർത്ത് അമിത് ഷാ
മുഴുവന്‍ വിമര്ക്കും മന്ത്രിസ്ഥാനം കൊടുക്കേണ്ടതില്ല എന്നാണ് അമിത് ഷായും യെഡിയൂരപ്പയോട് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 6 വിമര്‍ക്ക് മാത്രം മന്ത്രിസ്ഥാനം കൊടുത്താല്‍ മതിയെന്നാണ് അമിത് ഷാ പറഞ്ഞിരിക്കുന്നത്. ഡിസംബറില്‍ 6 തവണയാണ് അമിത് ഷായെ കാണാന്‍ യെഡിയൂരപ്പ ശ്രമിച്ചത്. ശനിയാഴ്ചയാണ് ഷായെ കാണാന്‍ യെഡിയൂരപ്പയ്ക്ക് അനുമതി ലഭിച്ചത്.
കെണിയിലേക്ക് വീഴരുത്
കര്‍ണാടക ആഭ്യന്തര മന്ത്രിയും യെഡിയൂരപ്പയ്ക്ക് ഒപ്പമുണ്ടായിരുന്നു. വിമതരെ പ്രീതിപ്പെടുത്തുകയും അതേസമയം പാര്‍ട്ടിക്കുളളിലെ വിശ്വസ്തരെ അവഗണിക്കുകയും ചെയ്യുകയെന്ന കെണിയിലേക്ക് വീഴരുത് എന്നാണ് യെഡിയൂരപ്പയ്ക്ക് അമിത് ഷാ ഉപദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്കുളളില്‍ കലാപമുണ്ടാകുന്ന സ്ഥിതിയുണ്ടാകരുതെന്നും ഷാ നിര്‍ദേശിച്ചതായി സൂചനയുണ്ട്.
കലാപത്തിലേക്ക് നയിക്കും
പാര്‍ട്ടിയുടെ വിശ്വസ്തരായവര്‍ക്ക് അവര്‍ അര്‍ഹിക്കുന്നത് നല്‍കിയില്ലെങ്കില്‍ അത് കലാപത്തിലേക്ക് നയിക്കും. അത് നിയന്ത്രിക്കുക പ്രയാസകരമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ചവരെ യെഡിയൂരപ്പ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ വ്യക്തമാക്കി. ദാവോസില്‍ നിന്നും യെഡിയൂരപ്പ തിരിച്ചെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
ഒരിക്കൽ കൂടി ദില്ലിക്ക്
ജെപി നദ്ദ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹവുമായി കൂടി ചര്‍ച്ച നടത്തേണ്ടതുണ്ട്. അന്തിമ പട്ടികയുമായി യെഡിയൂരപ്പ ഒരിക്കല്‍ കൂടി ദില്ലിക്ക് പോകും. നിലവില്‍ യെഡിയൂരപ്പ അടക്കം മന്ത്രിസഭയില്‍ 18 അംഗങ്ങളാണ് ഉളളത്. ഇനി ഒഴിവുളളത് 16 മന്ത്രിസ്ഥാനങ്ങളാണ്. എല്ലാവര്ക്കും മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ വിമതര്‍ തിരിച്ച് കോണ്‍ഗ്രസിലേക്കും ജെഡിഎസിലേക്കും മടങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്.