ബലാത്സംഗ കുറ്റം പുരുഷന്മാരില്‍മാത്രം അടിച്ചേല്‍പ്പിക്കാവുന്നതോ? കേന്ദ്രസർക്കാരിന് കോടതിയുടെ നോട്ടീസ്
ദില്ലി: ബലാത്സംഗ കേസുകളില്‍ എല്ലായ്‌പ്പോഴും പുരുഷന്മാരെ കുറ്റവാളിയായും സ്ത്രീകളെ ഇരയായും പരിഗണിക്കുന്ന വകുപ്പുകളെ ചോദ്യം ചെയ്ത് സഞ്ജീവ് കുമാര്‍ എന്നയാളാൾ സമർപ്പിച്ച ഹർജിയിൽ ദില്ലി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ലെംഗീക പീഡനം നടന്നത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും തിരിച്ചറിയാന്‍ ഒരു വ്യക്തിയുടെ ലിംഗഭേദം മനസ്സിലാക്കേണ്ടത് നിര്‍ണായകമാണ്.
ബലാത്സംഗ കുറ്റം പുരുഷന്മാരിൽ മാത്രം അടിച്ചേൽപ്പിക്കാവുന്ന ഒന്നാണെന്ന് എന്ത് കൊണ്ടാണ് എപ്പോഴും കരുതുന്നതെന്നാണ് ഹർജിക്കാരൻ ചോദിക്കുന്നത്. സ്ത്രീയാല്‍ ലൈംഗീക പീഡനത്തിനിരയായതായി ഒരു പുരുഷന്‍ അവകാശപ്പെട്ടാല്‍ അയാളെ 'യഥാര്‍ത്ഥ പുരുഷന്‍'അല്ലെന്നു കരുതുന്ന യാഥാസ്ഥിതിക മനോഭാവമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും ഹർജിക്കാരൻ ഉന്നയിക്കുന്നു.
പരിഗണിക്കാനാവില്ല
ബലാത്സംഗ കേസുകളില്‍ ഒരു യാഥാര്‍ത്ഥ്യം മാത്രമേ ഉള്ളൂവെന്നും, പുരുഷന്മാരെ ഇരായായി പരിഗണിക്കാനാവില്ലെന്നുമുള്ള വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു.
375,376 വകുപ്പുകളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375,376 വകുപ്പുകളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരി ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
തുല്ല്യത അനുവദിക്കുന്നില്ല
തുല്യതയ്ക്കുള്ള അവകാശം നല്‍കുന്ന ഭരണഘടന എന്തുകൊണ്ട് ബലാത്സംഗ കേസുകളില്‍ ഇത്തരം തുല്യത അനുവദിക്കില്ലെന്നും ഹര്‍ജിക്കാരന്‍ ചോദിക്കുന്നു.
കേന്ദ്ര സർക്കാരിന് നോട്ടീസ്
ബലാത്സംഗ കേസുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യപരിഗണന നല്‍കുന്നതിന്റെ സാധ്യത ആരാഞ്ഞു കൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്. ഹര്‍ജിയില്‍ ഒക്ടോബര്‍ 23ന് വാദം കേള്‍ക്കും.