'വളർത്ത് മൃഗങ്ങൾക്ക് ഹിന്ദു ദൈവങ്ങളുടെ പേരിടുമോ?; അക്ബർ-സീത വിവാദം അവസാനിപ്പിക്കണെന്ന് കോടതി
കൊൽക്കത്ത: ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് സീത, അക്ബർ എന്ന പേര് സംബന്ധിച്ചുയർന്ന വിവാദങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കണമെന്നാണ് ഹൈക്കോടതി വശ്യപ്പെട്ടത്. സിംഹത്തിന് സീത, അക്ബര്‍ എന്നീ പേരുകള്‍ ഇട്ട് എന്തിനാണ് ഇട്ടതെന്നും നായയ്ക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നും കോടതി ചോദിച്ചു.
'സ്വന്തം വളർത്തുമൃഗത്തിന് ഏതെങ്കിലും ഹിന്ദു ദൈവത്തിൻ്റെയോ മുസ്ലീം പ്രവാചകൻ്റെയോ പേര് ആരെങ്കിലും ഇടുമോ? ഞങ്ങളാണ് അധികാരികളെങ്കിൽ തീർച്ചയായും അത്തരമൊരു പേര് നൽകില്ലായിരുന്നു. ഒരു മൃഗത്തിന് രവീന്ദ്രനാഥ ടാഗോർ എന്ന് നമ്മൾ ആരെങ്കിലും പേര് നൽകുമോ? ഈ രാജ്യത്തെ ഒരു വലിയ വിഭാഗം സീതയെ ആരാധിക്കുന്നുണ്ട്. സിംഹത്തിന് അക്ബറിൻ്റെ പേര് നൽകുന്നതും ശരിയല്ല. അദ്ദേഹം കാര്യക്ഷമതയുള്ള ശക്തനായ മുഗൾ ചക്രവർതിയായിരുന്നു. വേണമെങ്കിൽ ബിജ്ലി എന്നൊക്കെ പേര് നൽകാമായിരുന്നു, അല്ലാതെ സീത , അക്ബർ എന്നൊന്നും നൽകുന്നത് ശരിയല്ല', ഹൈക്കോടതി പറഞ്ഞു.

ഈ വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. 'നമ്മുടെ സംസ്ഥാനം ഇപ്പോൾ തന്നെ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. അധ്യാപക നിയമനം മുതൽ വിവാദങ്ങൾ ഉണ്ട്.ബംഗാളിന് പിന്നിലാണ് എല്ലാവരും. അതുകൊണ്ട് തന്നെ വിവാദം ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊള്ളണം', കോടതി വ്യക്തമാക്കി.
അതേസമയം, സിംഹത്തിന് പേരിട്ടത് ത്രിപുര സര്‍ക്കാര്‍ ആണെന്നായിരുന്നു ബംഗാൾ സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. 2016 ലും 2018 ലൂമായിരുന്നു സിംഹങ്ങൾ ജനിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ആരും തന്നെ സിംഹങ്ങളുടെ പേരുകൾ ചോദ്യം ചെയ്ത് വന്നിട്ടില്ല. എന്നാൽ സിംഹങ്ങളെ ബംഗാളിലെത്തിച്ചപ്പോൾ ഇപ്പോൾ ചിലർ അത് വിവാദമാക്കുകയാണ്', എന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ബി ജെ പിയാണ് ത്രിപുര ഭരിക്കുന്നത്.
സീത എന്ന് പേരുള്ള പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തിനൊപ്പം പാര്‍പ്പിക്കാനുള്ള പശ്ചിമബംഗാള്‍ വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ വിഎച്ച്പിയായിരുന്നു കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതിന് തുല്യമാണ് എന്നായിരുന്നു വി എച്ച് പിയുടെ വാദം. പെണ്‍സിംഹത്തിന്റെ പേരുമാറ്റണം എന്നും വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. ബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലാണ് ഇപ്പോള്‍ സീതയും അക്ബറും ഒന്നിച്ചുള്ളത്. ഫെബ്രുവരി 13 നായിരുന്നു സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്.












Click it and Unblock the Notifications