'ഗംഗയിൽ മുങ്ങി നിവർന്നാൽ ദാരിദ്ര്യം ഇല്ലാതാകുമോ?, നടക്കുന്നത് ക്യാമറക്ക് മുന്നിലുള്ള മത്സരം'; ഖാർഗെ
ഗംഗയിൽ മുങ്ങി നിവരുന്നത് ദാരിദ്ര്യത്തെ ഇല്ലാതാക്കുമോയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ബി ജെ പി നേതാക്കൾ ക്യാമറയ്ക്ക് മുന്നിൽ മത്സരിക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ ജയ് ബാപൂ, ജയ് ഭീം, ജയ് സംവിധാൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നത്. ആർക്കെങ്കിലും മോശം തോന്നുന്നുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പക്ഷെ പറയൂ, കുട്ടികൾ പട്ടിണി മൂലം മരിക്കുമ്പോൾ, സ്കൂൾ പോകാൻ സാധിക്കാത്ത അവസ്ഥയിൽ നിൽക്കുമ്പോൾ, തൊഴിലാളികൾക്ക് അവരുടെ കുടിശിക ലഭിക്കാതിരിക്കുമ്പോൾ ഈ സമയത്ത് ആളുകൾ ആയിരക്കണക്കിന് രൂപ ചെലവഴിച്ച് ഗംഗയിൽ മുങ്ങാൻ മത്സരിക്കുകയാണ്. ഫോട്ടോയിൽ നന്നായി കിട്ടുന്നത് വരെ ഈ മുങ്ങൽ തുടരും', ഖാർഗെ പറഞ്ഞു.

'ഇത്തരം ആളുകളെ കൊണ്ട് രാജ്യത്തിന് യാതൊരു ഗുണവുമില്ല. ഞങ്ങളുടെ വിശ്വാസം ദൈവത്തിലാണ്. ആളുകൾ ദിവസവും വീട്ടിൽ പൂജ ചെയ്യുന്നുണ്ട്. എല്ലാ സ്ത്രീകളും പൂജ കഴിഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങുന്നത്. അതൊന്നും ഒരുപ്രശ്നമല്ല. എന്നാൽ പക്ഷേ, മതത്തിൻ്റെ പേരിൽ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതിന് ഞങ്ങൾ എതിരാണ്', ഖാർഗെ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രയാഗ്രാജ് സന്ദർശിച്ച് ത്രിവേണി സംഗമത്തിൽ മുങ്ങിയ ദിവസം തന്നെയാണ് ഖാർഗെയുടെ വിമർശനം.
അതേസമയം ഖാർഗെയ്ക്ക് മറുപടിയുമായി ബി ജെ പി രംഗത്തെത്തി. കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ വിശ്വാസത്തിനെതിരായ കടന്നാക്രമണമാണ് കോൺഗ്രസിന്റെ ഈ വിദ്വേഷമെന്ന് ബി ജെ പി നേതാവ് സംബിത് പാത്ര പറഞ്ഞു. 'കാലങ്ങളായി സനാതന വിശ്വാസത്തിൻ്റെ പ്രതീകമാണ് മഹാകുംഭമേള. ലോകം മുഴുവൻ ഹിന്ദു വിശ്വാസത്തെ ആദരിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി മഹാകുംഭമേളയേയും വിശ്വാസത്തേയും പരിഹസിക്കുകയാണ്. ഇതിൽ എനിക്ക് ഏറെ വേദനയുണ്ട്.
മറ്റേതെങ്കിലും മതവിശ്വാസത്തെ കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്താൻ മല്ലികാർജുൻ ഖാർഗെയെയും സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഞാൻ വെല്ലുവിളിക്കുകയാണ്.ഒരു ഇഫ്താർ പാർട്ടിക്ക് പോയാൽ ആളുകൾക്ക് ജോലി ലഭിക്കുമോ അതോ ദാരിദ്ര്യം ഇല്ലാതാക്കുമോ എന്ന് അവർക്ക് ചോദ്യം ചെയ്യാൻ കഴിയുമോ? മറ്റേതെങ്കിലും മതത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് അവർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. കോൺഗ്രസിന്റെ ഇത്തരം പരാമർശങ്ങൾ ലജ്ജാകരമാണ്', സംബിത് പാത്ര പറഞ്ഞു.












Click it and Unblock the Notifications