ജനപ്രിയ പദ്ധതികൾ ഫലം കാണില്ല; മധ്യപ്രദേശിൽ കോൺഗ്രസിന് ഭരണം പോകും, കേന്ദ്രം വിചാരിച്ചാൽ, വെല്ലുവിളി
ഭോപ്പാൽ: പതിനൊന്ന് വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലക ആയേക്കാവുന്ന മധ്യപ്രദേശിലെ ജനവിധി ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി. 230 അംഗ മന്ത്രിസഭയിൽ 114 സീറ്റുകളാണ് കോൺഗ്രസ് സ്വന്തമാക്കിയത്. ബിഎസ്പിയുടെയും സ്വതന്ത്ര്യന്മാരുടെയും പിന്തുണയോടെ 116 എന്ന കേവല ഭൂരിപക്ഷം കടന്നു.
അധികാരത്തിലേറിയത് മുതൽ ജനപ്രിയ പദ്ധതികൾ നടപ്പിലാക്കി മുന്നേറുകയാണ് കമൽനാഥ് സർക്കാർ. എന്നാൽ ഹിന്ദി ഹൃദയഭൂമയിൽ കൈവിട്ട സംസ്ഥാനങ്ങൾ തിരികെ പിടിക്കാൻ ബിജെപി ചരടുവലികൾ തുടങ്ങിയെന്ന് വെളിപ്പെടുത്തുകയാണ് ബിജെപിയിലെ മുതിർന്ന നേതാക്കൾ തന്നെ. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ ബിജെപിയുടെ കാരുണ്യത്തിലാണ് കഴിയുന്നതെന്നാണ് മുതിർന്ന നേതാവ് വിജയ് വർഗിയയുടെ വാദം. എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ വെളിപ്പെടുത്തലിന് പശ്ചാത്തലത്തിൽ വിജയ് വർഗീയയുടെ പ്രസ്താവന വെറും വീരവാദമായി കണക്കാക്കാൻ കഴിയില്ല.
ബിജെപിയുടെ കാരുണ്യത്തിൽ കോൺഗ്രസ്
ബിജെപിയുടെ കാരുണ്യത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ തുടരുന്നത്. കേന്ദ്ര നേതൃത്വം വിചാരിച്ചാൽ വീണ്ടും സംസ്ഥാനത്ത് പാർട്ടിയെ അധികാരത്തിലെത്തിക്കാൻ സാധിക്കുമെന്നാണ് മധ്യപ്രദേശിന്റെ ചുമതലയുള്ള വിജയ് വർഗിയയുടെ വാദം.
കേന്ദ്രം വിചാരിച്ചാൽ
15 വർഷം ഭരണത്തിലിരുന്ന സംസ്ഥാനത്ത് തിരികെ അധികാരത്തിലെത്താൻ ബിജെപി സാധിക്കും. കേന്ദ്ര നേതൃത്വം മനസ്സുവെച്ചാൻ അതിന് സാധിക്കും. എന്ത് സർക്കാരാണ് കമൽനാഥിന്റെ? ബിജെപിയുടെ കാരുണ്യത്തിലാണ് ഇവർ അധികാരത്തിൽ തുടരുന്നത്. ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വിജയ് വർഗിയയുടെ വിവാദ പരാമർശം.
തിരികെ എത്തും
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നടത്തിയ നാടകങ്ങളിൽ ജനങ്ങൾ വീണു പോയതാണ്. സംസ്ഥാനം കൈവിട്ടു പോയതിൽ ഞങ്ങൾക്ക് ആശങ്കയില്ല, എപ്പോൾ വേണമെങ്കിലും അത് തിരികെ ഞങ്ങളുടെ കൈയ്യിൽ എത്തും. ദില്ലിയിലുള്ളവർക്ക് ഒന്നു തുമ്മിയാൽ മധ്യപ്രദേശിലെ സർക്കാർ താഴെ വീഴുമെന്നാണ് ബിജെപി നേതാവിന്റെ വെല്ലുവിളി.
പരാമർശം ഗൗരവതരം
കോൺഗ്രസ് എംഎൽഎമാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ടെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിജയ് വർഗീയയുടെ വെല്ലുവിളിയെ ഗൗരവത്തോടെയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ കാണുന്നത്. ജനവിധിയോടുള്ള വെല്ലുവിളിയാണിതെന്ന് മുഖ്യമന്ത്രി കമൽനാഥ് പ്രതികരിച്ചു.
ആരോപണം ഇങ്ങനെ
മൊറേന ജില്ലയിലെ സബല്‍ഗഡ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ബൈജ്‌നാഥ് കുശ്വാഹയെ ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി ബന്ധപ്പെട്ടു. തുടര്‍ന്ന് കുശ്വാഹയേയും കൊണ്ട് ത്രിപാഠി ഭക്ഷണം കഴിക്കാനായി പുറത്തേയ്ക്ക് പോയി. ഇതിനിടയിൽ മുന്‍ ബിജെപി മന്ത്രിമാരായ നരോദം മിശ്രയും വിശ്വാസ് സാരംഗും കുശ്വാഹയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
100 കോടി വാഗ്ദാനം
സർക്കാരിനെ അട്ടിമറിക്കാൻ സഹായിച്ചാൽ കോൺഗ്രസ് എംഎൽഎ കുശ്വാഹയ്ക്ക് നൂറുകോടി നൽകുമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് ദ്വിഗ് വിജയ് സിംഗ് പറയുന്നത്. ഒപ്പം ബിജെപി സർക്കാരുണ്ടാക്കിയാൽ മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ദ്വിഗ് വിജയ് സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
തെളിവുണ്ടെങ്കിൽ തെളിയിക്ക്
വെറുതെ ആരോപണം ഉന്നയിക്കാതെ തെളിവുകൾ കൊണ്ടുവരാനാണ് ബിജെപി വെല്ലുവിളിച്ചിരിക്കുന്നത്. ദ്വിഗ് വിജയ് സിംഗ് വെറുതെ ഗോസിപ്പുണ്ടാക്കുന്ന ആളാണെന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ തിരിച്ചടിച്ചു. ഇയാൾ പറയുന്നത് ഗൗരവത്തിലെടുക്കേണ്ട ആവശ്യമില്ലെന്നും ഭാർഗവ കൂട്ടിച്ചേർത്തു.
ജനപ്രിയ പദ്ധതികളുമായി മുന്നോട്ട്
15 വർഷത്തിന് ശേഷം അധികാരത്തിലെത്തിയ മധ്യപ്രദേശിൽ ജനപ്രിയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. അധികാരത്തിലെത്തി രണ്ട് ദിവസത്തിനുള്ളിൽ തന്നെ സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതിത്തള്ളിയിരുന്നു കമൽനാഥ് സർക്കാർ. 38 വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്തെ പോലീസ് സേനയിൽ നിർബന്ധിത വീക്ക്ലി ഓഫ് അനുവദിച്ച് വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു സർക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ
ആ രണ്ടു വർഷങ്ങളാണ് എന്റെ ജീവിതം മാറ്റി മറിച്ചത്; മനസ്സ് തുറന്ന് പ്രധാനമന്ത്രി