വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ഇടപെടാനാകില്ല; കയ്യൊഴിഞ്ഞ് സുപ്രീം കോടതി!
ദില്ലി: കൊവിഡ് ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങിയ ആളുകളെ തിരിച്ച് എത്തിക്കാനാവില്ലെന്ന് സൂചിപ്പിച്ച് സുപ്രീം കോടതി. ഇപ്പോള്‍ വിദേശത്തുളളവരെ തിരിച്ച് എത്തിക്കാന്‍ സാധിക്കില്ല എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ കോടതിക്ക് ഇടപെടാനാകില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ടുളള ഹര്‍ജികള്‍ സുപ്രീം കോടതി തളളി. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തളളിയത്.
അമേരിക്കയിലും ബ്രിട്ടണിലുമടക്കം കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. മാള്‍ഡോവയില്‍ 450ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ലോകം മുഴുവന്‍ ഒരു പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വേണ്ട നടപടികളെടുക്കുമെന്നും മാര്‍ഗരേഖ ഉണ്ടാക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. അതിനാല്‍ തല്‍ക്കാലം കോടതി ഇതില്‍ ഇടപെടുന്നില്ല.
ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇവര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാന്‍ ഇറാനിലെ ഇന്ത്യന്‍ എംബസ്സിക്ക് നിര്‍ദേശം നല്‍കണം എന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളെ വിലക്കിയ കേന്ദ്ര ഉത്തരവ് റദ്ദാക്കണം എന്ന ഹര്‍ജിയും സുപ്രീം കോടതി തളളി.
കൊവിഡ് എന്നത് ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രം നേരിടുന്ന മഹാമാരി അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനം കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയാല്‍ മറ്റ് സംസ്ഥാനങ്ങളുടെ കാര്യമെന്താകുമെന്ന് കോടതി ചോദിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്ന എല്ലാവരേയും സൗജന്യമായി സര്‍ക്കാര്‍ ചികിത്സിക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജിയും സുപ്രീം കോടതി തളളി. സര്‍ക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്ന് കോടതി പറഞ്ഞു.