വിജയിക്കാന്‍ കഴിയുന്ന 4 സീറ്റെങ്കിലും പറയാന്‍ ബിജെപിക്ക് സാധിക്കുമോ? വെല്ലുവിളിച്ച് കമല്‍നാഥ്
ഭോപ്പാല്‍: രാജ്യത്ത് കൊവിഡ് ഭീഷണി അയവില്ലാതെ തുടരുകയാണെങ്കിലും ബിഹാര്‍ നിയമസഭയിലേക്ക് അടക്കമുളള തിരഞ്ഞെടുപ്പുകളുമായി മുന്നോട്ടുപോവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ നവംബറില്‍ പൂര്‍ത്തിയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികള്‍ നേരത്തെ കമ്മീഷനോട് ആവശ്യപ്പട്ടിരുന്നു.
എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. 64 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതില്‍ 27 വരുന്നതും മധ്യപ്രദേശിലാണ്. ഇതോടെ ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്.
27 മണ്ഡലങ്ങളിലേക്ക്
27 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഇതില്‍ 25 ഇടത്തും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂടുമാറി എത്തിയതോടെയാണ് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ഒന്നും വീതം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും അംഗങ്ങള്‍ മരിച്ചതിനാലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നു.
സര്‍ക്കാറിന്‍റെ നിലനില്‍പ്പ്
27 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ ബിജെപി സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം 22 എംഎല്‍എമാര്‍ പദവി രാജിവെച്ച് ബിജെപിയില്‍ എത്തിയതോടെയാണ് ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
107 പേരുടെ പിന്തുണ
107 ബിജെപി അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാറിന് നിലവില്‍ ഉള്ളത്. ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ 231 അംഗ മധ്യപ്രദേശ് നിയമസഭയില്‍ ബിജെപിക്ക് അധികാരത്തില്‍ തുടരണമെങ്കില്‍ 116 അംഗങ്ങളുടെ പിന്തുണ വേണ്ടിവരും. മറ്റ് കക്ഷികളുടെയൊന്നും പിന്തുണയില്ലാതെ അധികാരം തുടരാന്‍ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റുകളിലെങ്കിലും വിജയം നേടണം.
കമല്‍നാഥ് പറയുന്നു
എന്നാല്‍ ഒരു കാരണവശാലും ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടി സംസ്ഥാനത്ത് ഭരണം തുടരാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നാണ് മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥ് അവകാശപ്പെടുന്നത്. 27 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരികെ വരുമെന്നും കമല്‍നാഥ് അവകാശപ്പെടുന്നു.
27 ല്‍ 26 ഉം
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 27 ല്‍ 26 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്. ബിജെപിയുടെ സംഘടനാ ശക്തിയെ പൊളിച്ചടുക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത് . കഴിഞ്ഞ നാലര മാസംകൊണ്ട് ഈ മണ്ഡലങ്ങളിലെല്ലാം പാര്‍ട്ടി സംഘടനാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും താനും ഇതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നെന്നും കമല്‍നാഥ് പറഞ്ഞു.
എത്ര സീറ്റുകള്‍
നിലവിൽ നിയമസഭയിൽ 89 സീറ്റുകളുള്ള കോൺഗ്രസിന് തനിച്ച്അധികാരത്തിൽ തിരിച്ചെത്താൻ 27 മണ്ഡലങ്ങളില്‍ വിജയിക്കേണ്ടതുണ്ട്. എന്നാല്‍ ഇരുപതിനടുത്ത് മണ്ഡലങ്ങളില്‍ വിജയിച്ചാലും പാർട്ടിക്ക് അവകാശവാദമുന്നയിക്കാൻ കഴിയും. നാല് സ്വതന്ത്രരുടെയും മറ്റ് കക്ഷികളിലെ മൂന്ന് എംഎൽഎമാരുടെയും പിന്തുണ ലഭിക്കുകയാണെങ്കിൽ കോണ്‍ഗ്രസിന് അധികാരത്തിലെത്താം.
ഇപ്പോഴും പിന്തുണയുണ്ട്
നേരത്തെ കോൺഗ്രസിനെ പിന്തുണച്ചിരുന്നെങ്കിലും അധികാരം നഷ്ടമായതിന് പിന്നാലെ ഭരണപക്ഷത്തേക്ക് പിന്മാറിയ ബിജെപിയെ പിന്തുണച്ച ബിഎസ്‌പിയുടെയും സമാജ്‌വാദി പാർട്ടിയുടെയും മൂന്ന് എംഎൽഎമാരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സ്വതന്ത്രര്‍ അടക്കമുള്ള ഈ എംഎല്‍എമാര്‍ ഇപ്പോഴും ബിജെപി പാളയത്തിലെത്തിയിട്ടില്ല. അവരുടെ പിന്തുണ ഇപ്പോഴും തനിക്കുണ്ടെന്നും കമല്‍നാഥ് അവകാശപ്പെടുന്നു.
ജയിക്കാന്‍ കഴിയുന്ന നാല് സീറ്റ്
തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയുന്ന നാല് സീറ്റുകളുടേയെങ്കിലും പേര് പറയാന്‍ ബിജെപിക്ക് സാധിക്കുമോയെന്നും കമല്‍നാഥ് ചോദിച്ചു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന 15 മാസത്തെ ജനങ്ങളെ 15 വർഷത്തെ ബിജെപി ഭരണവുമായി താരതമ്യപ്പെടുത്തണമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം കാരണം
മാതൃകാ പെരുമാറ്റച്ചട്ടം കാരണം (2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ) എനിക്ക് ഒരു വർഷത്തിൽ താഴെ മാത്രമേ സംസ്ഥാന ഭരണം മികച്ച രീതിയില്‍ മുന്നോണ്ടു കൊണ്ടുപോവാന്‍ സാധിച്ചിട്ടുള്ളു. എന്റെ സർക്കാർ കർഷക വായ്പ എഴുതിത്തള്ളിയില്ലെന്ന ഒരു പ്രചരണം ശക്തമായിട്ടുണ്ട്. വായ്പ എഴുതിത്തള്ളിയ സംസ്ഥാനത്തെ 26.5 ലക്ഷം കർഷകരുടെ പേരും വിശദാംശങ്ങളും എന്റെ പക്കലുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.
കഠിനപ്രയത്നവും
എന്നെക്കാൾ കൂടുതൽ തിരഞ്ഞെടുപ്പുകളിൽ ആരും വിജയിച്ചിട്ടില്ല. കോൺഗ്രസ് ജനറൽ സെക്രട്ടറിയായി ഒഡീഷ മുതൽ ഗോവ വരെ തിരഞ്ഞെടുപ്പ് നടത്തിയ അനുഭവ സമ്പത്ത് എനിക്കുണ്ട്. അതിനാൽ, തിരഞ്ഞെടുപ്പ് എന്താണെന്ന് എനിക്കറിയാം. മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ എന്‍റെ അനുഭവസമ്പത്തും പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനപ്രയ്തനവും കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു
ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം; കൗണ്‍സിലര്‍ ഉള്‍പ്പടെ നിരവധി ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍