തമിഴ്നാടിന് ഇപ്പോള്‍ വെള്ളം വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് സിദ്ധരാമയ്യ, അപ്പോൾ സുപ്രീം കോടതി വിധി?
ബെംഗളൂരു: കാവേരി നദിയില്‍ നിന്നും തമിഴ്നാടിന് ഇപ്പോള്‍ വെള്ളം വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്ത് സാഹചര്യമാണെങ്കിലും ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് 6000 ഘനയടി വെള്ളം വിട്ടുകൊടുത്തേ പറ്റൂ എന്ന് സുപ്രീം കോടതി ചൊവ്വാഴ്ച കര്‍ണാടകയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ ഇങ്ങനെ പ്രതികരിച്ചത്.
Read Also: കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്... 6000 ഘനയടി വെള്ളം കൊടുത്തേ പറ്റൂ!
സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ ശേഷം മാത്രമേ ഇത് സംബന്ധിച്ച് വിശദമായി പ്രതികരിക്കാന്‍ പറ്റൂ എന്നും സിദ്ധരാമയ്യ പറഞ്ഞു. തമിഴ്നാടിന് കാവേരി നദിയില്‍ നിന്നും വെള്ളം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുക്കാന്‍ പറ്റില്ലെന്നാണ് കര്‍ണാടക മന്ത്രിയായ ദിനേശ് ഗുണ്ടു റാവുവും പറഞ്ഞത്. സംസ്ഥാനത്ത് മറ്റ് നേതാക്കളോട് കൂടി ആലോചിച്ച ശേഷം വേണ്ടത് ചെയ്യും.
രണ്ട് സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരെ വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്താനുള്ള തീരുമാനത്തെ കര്‍ണാടക സ്വാഗതം ചെയ്തിട്ടുണ്ട്. നേരത്തെ, തമിഴ്നാടിന് വെള്ളം വിട്ടുനല്‍കണമെന്ന വിധി കര്‍ണാടക അനുസരിക്കാതിരുന്നതിനെ സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സുപ്രീം കോടതി വിധി അനുസരിക്കാതിരിക്കുന്നത് ഒരു ഫെഡറല്‍ സംവിധാനത്തില്‍ ശരിയായ നടപടിയല്ല എന്നും സുപ്രീം കോടതി പറഞ്ഞു.
സെപ്തംബര്‍ 30 വരെ 3000 ഘനയടി വെള്ളം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാവേരിയിലെ വെള്ളം കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്ന് കര്‍ണാടക അസംബ്ലി പ്രമേയം പാസാക്കുകയായിരുന്നു. വെള്ളിയാഴ്ച സുപ്രീം കോടതി ഇക്കാര്യം വീണ്ടും പരിഗണിക്കുന്നുണ്ട്.