Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ എന്താണ് നടക്കുന്നത്..? ഉള്ളുകളികളുടെ ചുരുളഴിക്കുന്നു..!

നീറ്റ് പരീക്ഷ സംബന്ധിച്ച വിവാദങ്ങള്‍ രാജ്യമാകെ കത്തിക്കയറുകയാണ്. ദേശീയ പരീക്ഷ ഏജന്‍സി നടത്തുന്ന പരീക്ഷകളെല്ലാം തന്നെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. കാലങ്ങളായി രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കരിനിഴലില്‍ വീഴ്ത്തുന്ന ഒന്നാണ് നീറ്റ്. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ജീവിതവും ജീവനും വെച്ചാണ് പലപ്പോഴും നീറ്റ് പന്താടുന്നത് എന്ന് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്.

ഇപ്പോഴിതാ കരിയര്‍ 360 സ്ഥാപക-ചെയര്‍മാന്‍ ഡോ. മഹേശ്വര്‍ പെരി നീറ്റ് പരീക്ഷയേയും അതിനെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തേയും തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ്. മെഡിക്കല്‍ കരിയര്‍ സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥികളെ ഇരുട്ടിലാക്കുന്ന നടപടികളും അദ്ദേഹം തന്റെ വീഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് കടക്കാം.

NEET 2024

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് വലിയ പരീക്ഷകളാണ് നടക്കുന്നത്. എഞ്ചിനീയറിംഗ് പരീക്ഷയായ ജെഇഇ മെയിനും മെഡിക്കല്‍ പരീക്ഷയായ നീറ്റും. ജെഇഇ പരീക്ഷക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികളില്‍ 67 ശതമാനവും ആണ്‍കുട്ടികളും 33 ശതമാനം പെണ്‍കുട്ടികളുമാണ്. എന്നാല്‍ നീറ്റ് എഴുതുന്നവരില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍, 57 ശതമാനം. ആണ്‍കുട്ടികള്‍ 43 ശതമാനമാണ്.

മെഡിക്കല്‍ വിദ്യാഭ്യാസം ഇന്ത്യയില്‍

ഇന്ത്യയില്‍ ആകെ 704 മെഡിക്കല്‍ കോളേജുകളാണ് ഉള്ളത്. കേന്ദ്ര യൂണിവേഴ്‌സിറ്റി, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, സ്വകാര്യ മെഡിക്കല്‍ കോളേജ്, ഡീംഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് മെഡിക്കല്‍ പഠനം നടത്തുന്നത്. ഈ നാലിടങ്ങളിലായി ആകെ മെഡിക്കല്‍ സീറ്റുകള്‍ 109170 മാത്രമാണ്. ഇവിടെയാണ് യഥാര്‍ത്ഥ പ്രശ്‌നം ആരംഭിക്കുന്നത്. ആകെയുള്ള 704 മെഡിക്കല്‍ കോളേജുകളില്‍ 382 എണ്ണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണ്.

ഇവിടെ 55225 സീറ്റാണ് ഉള്ളത്. ഏഴ് കേന്ദ്ര യൂണിവേഴ്‌സിറ്റികളിലായി 1180 സീറ്റ് ഉണ്ട്. 264 സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 42515 സീറ്റും 51 സ്വകാര്യ ഡീംഡ് യൂണിവേഴ്‌സിറ്റികളിലായി 10250 സീറ്റും ഉണ്ട്.

ഫീസ് ഘടന

കേന്ദ്ര യൂണിവേഴ്‌സിറ്റിയായ എയിംസില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പാസായ വിദ്യാര്‍ത്ഥിക്ക് അഡ്മിഷന്‍ ലഭിക്കുമ്പോള്‍ അടയ്‌ക്കേണ്ടി വരുന്നത് മെസ് ഫീസും ട്യൂഷന്‍ അടക്കം ഒരു വര്‍ഷം 22979 രൂപയാണ്. കോഴ്‌സ് കഴിയുമ്പോഴേക്കും എല്ലാ ഫീസുകളും അടക്കം 3.64 ലക്ഷം രൂപയാണ് ചെലവാകുക. ഏഴ് കേന്ദ്ര യൂണിവേഴ്‌സിറ്റികളിലായുള്ള 1180 സീറ്റുകളിലെ നിരക്കാണിത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ വരുന്ന മെഡിക്കല്‍ കോളേജുകളിലെ ഫീസും ഏറെ കുറെ ഇതിന് സമാനമാണ്.

NEET 2024

എല്ലാ ഫീസുകളും അടക്കം ഈ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം അടക്കേണ്ടി വരുന്നത് 73969 രൂപയാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ ഫീസുകളും അടക്കം വേണ്ടി വരുന്നത് 6.20 ലക്ഷം രൂപയില്‍ താഴെയായിരിക്കും. ഇനി സ്വകാര്യ മെഡിക്കല്‍ കോളേജിലേയും സ്വകാര്യ യൂണിവേഴ്‌സിറ്റികളിലേയും ഫീസ് ഘടന പരിശോധിക്കാം. ഉദയ്പൂരിലെ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉദാഹരണമായെടുക്കാം.

സ്റ്റേറ്റ് നേച്ചര്‍ സീറ്റിന് ഒരു വര്‍ഷം ട്യൂഷന്‍ ഫീസായി മാത്രം അവര്‍ ഈടാക്കുന്നത് 18,90,000 രൂപയാണ്. ഓള്‍ ഇന്ത്യ നേച്ചര്‍ സീറ്റിന് ഇത് 25 ലക്ഷം രൂപയും! ഒരു വര്‍ഷത്തേക്കാണിത്. ഹോസ്റ്റല്‍ ഫീസായി 210000 രൂപ വേറെയും അടയ്ക്കണം. മറ്റെല്ലാ ഫീസുകളും അടക്കം ഇവിടെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി അഞ്ച് വര്‍ഷം കൊണ്ട് അടയ്‌ക്കേണ്ടത് 1.25 കോടി രൂപയാണ്. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ശരാശരി ഫീസ് ഒരു വര്‍ഷത്തേക്ക് 1276446 രൂപയാണ്.

അതായത് അഞ്ച് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ അടയ്‌ക്കേണ്ടി വരുന്നത് 78.8 ലക്ഷം രൂപയാണ്. ഇതില്‍ ഹോസ്റ്റല്‍, മെസ് ഫീസുകള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും ഓര്‍ക്കണം. ഇനി ഡീംഡ് യൂണിവേഴ്‌സിറ്റിയിലെ ഫീസ് ഘടന പരിശോധിക്കാം. പൂനെയിലെ ഡിവൈ പാട്ടീല്‍ മെഡിക്കല്‍ കോളേജ് എടുത്താല്‍ മെറിറ്റ് സീറ്റിലേക്കുള്ള ട്യൂഷന്‍ ഫീസ് മാത്രം 26.50 ലക്ഷം രൂപയാണ്. ഇത് കൂടാതെ എലിജിബിലിറ്റി ഫീസ് രണ്ട് ലക്ഷം രൂപയും ഹോസ്റ്റല്‍ ഫീസ് 3.05 ലക്ഷം രൂപയുമാണ്.

ട്യൂഷന്‍ ഫീസും ഹോസ്റ്റല്‍ ഫീസും മാത്രം 30 ലക്ഷം രൂപയാണ് ഒരു വര്‍ഷം അടയ്‌ക്കേണ്ടി വരുന്നത്. അതായത് അഞ്ച് വര്‍ഷത്തെ കോഴ്‌സ് കഴിയുമ്പോള്‍ 1.5 കോടി രൂപയാണ് ഒരു വിദ്യാര്‍ത്ഥി അടയ്‌ക്കേണ്ടി വരുന്നത്. മൊത്തത്തിലുള്ള ശരാശരി കണക്ക് പരിശോധിക്കുമ്പോള്‍ ഡീംഡ് യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം അടയ്‌ക്കേണ്ടത് 20.52 ലക്ഷം രൂപയും കോഴ്‌സ് കഴിയുമ്പോള്‍ അടയ്‌ക്കേണ്ടത് 1.22 കോടി രൂപയാണ്.

NEET 2024

നീറ്റിലെ ഉള്ളുകളികള്‍

2024 ല്‍ രാജ്യത്തെ 109048 മെഡിക്കല്‍ സീറ്റുകളിലേക്ക് നടന്ന നീറ്റ് പരീക്ഷക്ക് യോഗ്യത നേടിയത് 1316268 വിദ്യാര്‍ത്ഥികളാണ്. സാധാരണഗതിയില്‍ 35-40 ശതമാനമാണ് പരീക്ഷകളിലെ പാസ് മാര്‍ക്ക്. എന്നാല്‍ നീറ്റിലേക്ക് വരുമ്പോഴാണ് ഇതിലെ വിരോധാഭാസം വെളിവാകുന്നത്. 2022 ല്‍ 16.36 ശതമാനമായിരുന്നു പാസ് പെര്‍സന്റേജ്. അതായത് 720 ല്‍ 117 മാര്‍ക്ക് ലഭിച്ചാല്‍ നീറ്റ് കടമ്പ കടക്കാം. 2023 ല്‍ ഇത് യഥാക്രമം 19.03 ശതമാനവും 137 ഉം ആയിരുന്നു.

2024 ലേക്ക് വരുമ്പോള്‍ പാസ് പെര്‍സെന്റേജ് 22.78 ശതമാനവും പാസ് മാര്‍ക്ക് 164 ഉം ആയി. അതായത് നീറ്റ് പരീക്ഷയുടെ പാസ് മാര്‍ക്കായി 20 ശതമാനം പോലും ലഭിക്കേണ്ടതില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു ലക്ഷം സീറ്റ് മാത്രമെ ഉള്ളൂ എന്നിരിക്കെയാണ് 13 ലക്ഷം പേരെ യോഗ്യരാക്കുന്ന ഈ രീതി നീറ്റില്‍ പിന്തുടരുന്നത്. ഡീംഡ് യൂണിവേഴ്‌സിറ്റിയിലേയും സ്വകാര്യ മെഡിക്കല്‍ കോളേജിലേയും ഒരു കോടിക്ക് മുകളില്‍ ഫീസ് വരുന്ന സീറ്റ് തന്നെയാണ് ഇതിന് കാരണം.

ഡീംഡ് യൂണിവേഴ്‌സിറ്റിയിലേയും സ്വകാര്യ മെഡിക്കല്‍ കോളേജിലേയും 50000 ത്തില്‍ അധികം വരുന്ന സീറ്റ് ഇന്ത്യയിലെ രണ്ട് ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് താങ്ങാനാകില്ല. ബാക്കിയുള്ള 98 ശതമാനം പേര്‍ക്ക് നല്ല മാര്‍ക്ക് ലഭിച്ചാല്‍ പോലും ഇത്രയും വലിയ തുക ഫീസ് നല്‍കി ഈ സീറ്റുകളില്‍ പ്രവേശനം തേടാന്‍ സാധിക്കില്ല. 2023 ലെ നീറ്റ് അടിസ്ഥാനത്തില്‍ ഡീംഡ് യൂണിവേഴ്‌സിറ്റിയിലെ അഡ്മിഷന്റെ ചില വിശദാംശങ്ങള്‍ പരിശോധിക്കാം.

NEET 2024

ചെന്നൈയിലെ എസിഎസ് മെഡിക്കല്‍ കോളേജില്‍ 720 ല്‍ 137 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് സീറ്റുണ്ട്, ഈ വിദ്യാര്‍ത്ഥിയുടെ റാങ്ക് 1012392 ആയിരുന്നു. ചെന്നൈയിലെ തന്നെ ശ്രീ ബാലാജി മെഡിക്കല്‍ കോളേജില്‍ 137 മാര്‍ക്കും 1009266 റാങ്കും ഉള്ളയാള്‍ക്ക് സീറ്റ് ലഭിച്ചു. 1191412-ാം റാങ്കും വെറും 110 മാര്‍ക്കും മാത്രമുണ്ടെങ്കിലും പോണ്ടിച്ചേരിയിലെ ശ്രീലക്ഷ്മി നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സീറ്റ് ലഭിക്കും എന്നാണ് 2023 ലെ കണക്കുകകള്‍ പറയുന്നത്.

അതായത് ആകെ ഒരു ലക്ഷത്തോളം മെഡിക്കല്‍ സീറ്റുകളെ രാജ്യത്തുള്ളൂവെങ്കിലും കാശുണ്ടെങ്കില്‍ റാങ്ക് ലിസ്റ്റില്‍ 11 ലക്ഷത്തില്‍ വന്നാല്‍ പോലും സീറ്റ് ലഭിക്കും എന്ന് സാരം. ഇനി നമുക്ക് എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസ് കൂടി പരിശോധിക്കാം. ഭാരതി വിദ്യാപീഠ മെഡിക്കല്‍ കോളേജ് ഒരു വര്‍ഷം എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നത് 85050 ഡോളറാണ്. അതായത് അഞ്ച് വര്‍ഷം കൊണ്ട് നാല് കോടി രൂപക്കടുത്ത് ഫീസടക്കേണ്ടി വരും.

ഇവിടെ 140 മാര്‍ക്കാണ് നീറ്റിന് എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം വേണ്ടത്. 996865-ാം റാങ്കിലുള്ളവര്‍ക്ക് വരെ ഇവിടെ പ്രവേശനമുണ്ട്. ഒഡിഷയിലെ ഒരു യൂണിവേഴ്‌സിറ്റി നീറ്റില്‍ 107 മാര്‍ക്കും 1215544-ാം റാങ്കും നേടിയ വിദ്യാര്‍ത്ഥിക്കും സീറ്റ് നല്‍കിയിട്ടുണ്ട്. അതായത് ഒരോ തവണയും ഫീസ് കൂടുന്നതിന് അനുസരിച്ച് മെറിറ്റ് കുറയുന്നു എന്ന് കാണാം.

NEET 2024

വിദേശത്തേക്കുള്ള പലായനം

പബ്ലിക് മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് ലഭിക്കാത്തവരും സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഫീസ് താങ്ങാനാകാത്തവരുമായ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ചേക്കേറും. ഇന്ത്യയില്‍ എംബിബിഎസ് പഠിക്കുന്നവരും വിദേശത്ത് എംബിബിഎസ് പഠിക്കുന്നവരും എണ്ണത്തില്‍ ഏകദേശം സമാനമാണ് എന്നാണ് 2023 ലെ കണക്കുകള്‍ പറയുന്നത്. ഇന്ത്യക്ക് പുറത്ത് മെഡിക്കല്‍ വിദ്യാഭ്യാസം ഏറെ വ്യത്യസ്തമാണ്.

പല ഇന്‍സ്റ്റിറ്റ്യൂട്ടുകളും ആശുപത്രികളുടെ അഫിലിയേഷന്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഇവര്‍ക്ക് ക്ലാസ് റൂമിനുള്ളിലെ അറിവ് മാത്രമാണ് ലഭിക്കുന്നത്. പ്രാക്ടിക്കല്‍ മികവ് കുറവായിരിക്കും. അതൊരു വലിയ പ്രശ്‌നമാണ്. രാജ്യത്തിന് പുറത്ത് നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് എഫ്എംജിഇ എന്ന പരീക്ഷ പാസാകേണ്ടതുണ്ട്. 2023 ല്‍ ഈ പരീക്ഷ എഴുതിയത് 62077 പേരാണ്.

ഇതില്‍ 10255 പേര്‍ മാത്രമെ വിജയിച്ചിട്ടുള്ളൂ. അതായത് 16.52 ശതമാനം മാത്രമാണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 20 ശതമാനത്തോട് അടുത്ത് മാത്രമാണ് വിജയനിരക്ക്. പരീക്ഷ എഴുതുന്ന അഞ്ച് പേരില്‍ ഒരാള്‍ മാത്രം ജയിക്കുമ്പോള്‍ ബാക്കി നാല് പേരും അയോഗ്യരാകുന്നു. ഇന്ത്യയില്‍ എംബിബിഎസ് ചെയ്യാനാകാതെ പുറത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് കഴിഞ്ഞാലും ഇന്ത്യയിലെത്തി ഡോക്ടറാകാന്‍ സാധിക്കുന്നില്ല എന്നാണ് ഇത് അടിവരയിടുന്നത്.

NEET 2024

മെറിറ്റല്ല നീറ്റ്

മറ്റൊരു പ്രധാന പ്രശ്‌നം കൂടി മഹേശ്വര്‍ പെരി ചൂണ്ടിക്കാണിക്കുന്നു. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഇഡബ്ല്യുഎസ് വിഭാഗത്തില്‍ വരുന്നത്. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെ വരുന്ന മുന്നാക്ക സുദായത്തില്‍പ്പെട്ടവരാണ് ഈ വിഭാഗത്തിന് കീഴില്‍ വരുന്നത്. 200 ഓളം ഇഡബ്ല്യുഎസ് വിദ്യാര്‍ത്ഥികള്‍ കോടികള്‍ അടച്ച് ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയിട്ടുണ്ട്.

ഡീംഡ് യൂണിവേഴ്‌സിറ്റിയിലെ 10 ശതമാനം സീറ്റില്‍ 2 ശതമാനം സീറ്റ് ഇഡബ്ല്യുഎസ് വിദ്യാര്‍ത്ഥികളാണ് നേടിയിരിക്കുന്നത്. ആകെയുള്ള മെഡിക്കല്‍ സീറ്റുകളില്‍ 48 ശതമാനവും രണ്ട് ശതമാനം മാത്രം വരുന്ന അതിസമ്പന്നര്‍ക്ക് സംവരണം ചെയ്ത ഒരേയൊരു രാജ്യമാണിത്. കാരണം 2024 ല്‍ ആകെയുള്ള 1.09 ലക്ഷം സീറ്റുകളില്‍ 52765 സീറ്റും സ്വകാര്യ, ഡീംഡ് യൂണിവേഴ്‌സിറ്റി കോളേജുകളിലാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് നീറ്റ് മെറിറ്റിനെ അല്ല അടിസ്ഥാനമാക്കുന്നത് എന്ന് പറയേണ്ടി വരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+