ഡികെ വീണ്ടും ഇറങ്ങി... വിമതരിൽ ഒരാൾ തിരിച്ചെത്തുന്നു, പ്രതീക്ഷയില്‍ കര്‍ണാടക കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഒരു സാധ്യത തെളിഞ്ഞിരിക്കുകയാണ്. ജൂലായ് 16 വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതോടെ ആവശ്യത്തിന് സമയം ലഭിച്ച ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ വിമതര്‍ അത്ര പെട്ടെന്നൊന്നും അടുക്കുന്ന ലക്ഷണവും ഇല്ല.
കോൺഗ്രസ്സിലെ അമിത് ഷാ! ചാണക്യതന്ത്രങ്ങളുടെ രാജാവ്... ട്രബിൾ ഷൂട്ടർ ഡികെ! കോൺഗ്രസിന്‌റെ അവസാന അത്താണി
ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ വീണ്ടും ഡികെ ശിവകുമാറില്‍ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തി വിമതരെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും ഡികെ അതില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ തിരിച്ചെത്തിയാണ് ശിവകുമാറിന്റെ നീക്കങ്ങള്‍.
ജൂലായ് 13 ന് പുലര്‍ച്ചെ വിമത എംഎല്‍എയും മന്ത്രിയും ആയ എംബിടി നാഗരാജിനെ വീട്ടിലെത്തി സന്ദര്‍ശിക്കുകയായിരുന്നു ശിവകുമാര്‍. എന്നാല്‍ ഈ ചര്‍ച്ചയില്‍ എന്തെങ്കിലും ധാരണയില്‍ എത്താന്‍ ആയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
എംബിടി നാഗരാജു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയും ആണ് നാഗരാജ്. കുമാരസ്വാമി മന്ത്രിസഭയില്‍ അംഗവും ആണ് ഇദ്ദേഹം. ഏറ്റവും ഒടുവില്‍ രാജിക്കത്ത് നല്‍കിയത് നാഗരാജ് ആയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ആയ കെ സുധാകറിനൊപ്പം ആയിരുന്നു നാഗരാജുവും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്.
അതിരാവിലെ നടത്തിയ നീക്കം
ശനിയാഴ്ച രാവിലെ അഞ്ച് മണിയോടെ ആയിരുന്നു ഡികെ ശിവകുമാര്‍ നാഗരാജിന്റെ വീട്ടിലെത്തി. രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഡികെയുടെ സന്ദര്‍ശനം. എന്നാല്‍ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടുണ്ടോ എന്നത് ഇപ്പോഴും വെളിവായിട്ടില്ല.
വിമതര്‍ പ്രതിസന്ധിയില്‍
വിമത എംഎല്‍എമാരും ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കുമാര സ്വാമി തിങ്കളാഴ്ച വിശ്വാസ വോട്ട് തേടിയാല്‍ ഇവര്‍ക്ക് സഭയിലെത്താതെ വേറെ വഴിയുണ്ടാവില്ല. ഇതിനെ എങ്ങനെ മറികടക്കും എന്ന ആശങ്ക ബിജെപിയ്ക്കും ഉണ്ട്.
വിപ്പ് നല്‍കിക്കഴിഞ്ഞു
വിമതര്‍ ഉള്‍പ്പെടെ എല്ലാ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കിക്കഴിഞ്ഞു. മറ്റ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തു. വിപ്പ് ലംഘിച്ചാല്‍ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് സാധിക്കും. കൂറുമാറ്റ നിരോധന നിയമ പ്രകാരം ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കും വരും.
വീണ്ടും കോടതിയിലേക്ക്
ഇതിനിടെ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി രാജിയുടെ കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മുനിരത്‌ന, എംടിബി നാഗരാജു, സുധാകര്‍, റോഷന്‍ ബെയ്ഗ്, ആനന്ദ് സിങ്കാരെ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. അതിനിടെയാണ് നാഗരാജു ഉപമുഖ്യമന്ത്രി ജി പരമേശ്വരയേയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയേയും സന്ദര്‍ശിച്ചത്.
ഡികെ വിജയിച്ചോ?
എംടിബി നാഗരാജുമായുള്ള കൂടിക്കാഴ്ച വിജയം ആയിരുന്നു എന്നാണ് ഡികെ ശിവകുമാര്‍ പറയുന്നത്. നാഗരാജ് തങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ശിവകുമാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ രാജിതീരുമാനം പിന്‍വലിക്കണോ വേണ്ടയോ എന്ന കാര്യം കെ സുധാകറുമായി ആലോചിച്ച് പറയാം എന്നാണ് നാഗരാജു പറയുന്നത്.
ഗൂഢാലോചനയെന്ന്
ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളില്‍ ബിജെപി ഏറെ അസ്വസ്ഥമാണ്. വിശ്വാസവോട്ട് തേടുന്ന സാഹചര്യത്തില്‍ വിമതര്‍ എന്ത് നിലപാടെടുക്കും എന്നത് തന്നെയാണ് അവരുടെ ആശങ്ക. എംഎല്‍എമാരെ തിരികെ എത്തിക്കാന്‍ ചിട്ടയോട് കൂടിയ ഒരു ഗൂഢാലോചനയാണ് കോണ്ഡഗ്രസ്സും ജെഡിഎസും നടത്തുന്നത് എന്നാണ് യെദ്യൂരപ്പയുടെ ആരോപണം.