പൂനെയിലും മുംബൈയിലും കൂച്ചുവിലങ്ങിട്ട് സർക്കാർ: റെഡ് സോണുകളെക്കാൾ നിയന്ത്രണം
മുംബൈ: മഹാരാഷ്ട്രയിൽ മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിയന്ത്രണം കർശനമാക്കാൻ സംസ്ഥാന സർക്കാർ. മുംബൈ, പൂനെ ഈ നഗരങ്ങളെ ചുറ്റിക്കിടക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. രാജ്യത്തെ മറ്റ് റെഡ് സോണുകളേക്കാൾ നിയന്ത്രണങ്ങളാണ് ഈ പ്രദേശങ്ങളിൽ പ്രാബല്യത്തിൽ വരിക.
സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് രണ്ട് മെട്രോ നഗരങ്ങളിലേയും പ്രൈവറ്റ് ഓഫീസുകളും തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കില്ല. എന്നാൽ മറ്റ് റെഡ് സോണുകളിലുള്ള പ്രദേശങ്ങളിൽ 33 ശതമാനം ജീവനക്കാരെ ഓഫീസുകൾ പ്രവർത്തിക്കുന്നതിന് അനുമതിയുണ്ട്. സർക്കാർ ഓഫീസുകളിൽ അഞ്ച് ശതമാനം ജീവനക്കാരെ വെച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ. എന്നാൽ മറ്റ് റെഡ് സോണുകളിൽ 33 ശതമാനം ജോലിക്കാരെ വെച്ച് പ്രവർത്തിക്കാമെന്നാണ് കേന്ദ്രസർക്കാർ വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. മറ്റ് നിയന്ത്രണങ്ങൾ രണ്ട് മെട്രോ പൊളിറ്റൻ നഗരങ്ങളിൽ മാത്രമായിരിക്കും.
ഇരു ചക്ര വാഹനങ്ങൾക്കും നാല് ചക്ര വാഹനങ്ങൾക്കും ഈ നഗരങ്ങളിൽ പൂർണ നിരോധനമായിരിക്കും. എന്നാൽ മറ്റ് സോണുകളിൽ വ്യക്തികൾക്കും വാഹനങ്ങൾക്കും അനുമതിയുണ്ട്. ഡ്രൈവറെക്കുടാതെ പരമാവധി രണ്ട് പേരെക്കൂടി മാത്രമേ നാല് ചക്ര വാഹനങ്ങളിൽ അനുവദിക്കുകയുള്ളൂ. ഇരു ചക്ര വാഹനങ്ങളിൽ പിന്നിലിരുന്നുള്ള യാത്ര അനുവദിക്കില്ല. സംസ്ഥാനത്തെ വ്യവസായ മേഖലകളും കാർഷിക പ്രവർത്തനങ്ങളും ഈ രണ്ടിടങ്ങളിലും പൂർണമായും നിർത്തിവെക്കും. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് രണ്ട് നഗരങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
സർക്കാർ മാർഗനിർദേശം അനുസരിച്ച് ഒറ്റപ്പെട്ട കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ പ്രവർത്തിക്കാൻ അനുവദിക്കും. വിൽപ്പന പുനരാരംഭിച്ച് വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടിയാണിത്. മുംബൈയിലേയും പൂനെയിലെയും നിയന്ത്രണങ്ങൾ നീക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പ്രദേശങ്ങളെയും സജീവമായ അഗ്നിപർവ്വതങ്ങളോടാണ് താക്കറെ ഉപമിച്ചത്. അതുകൊണ്ട് നിയന്ത്രണങ്ങൾ നീക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്ത മുംബൈ കൊറോണ വൈറസ് പ്രഭവ കേന്ദ്രങ്ങളിലൊന്ന് കൂടിയാണ്. ഇതോടെ നഗരത്തിലെ രോഗബാധിതരുടെ എണ്ണം 8,172 ആയി ഉയർന്നിട്ടുണ്ട്. 322 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1980 കേസുകളാണ് പൂനെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1464 എണ്ണവും ആക്ടീവ് കേസുകളാണ്. 103 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. 413 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.