49 പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കുറ്റം; സുപ്രീം കോടതി ഇടപെടണമെന്ന് കമൽഹാസൻ
ചെന്നൈ: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച 49 പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാൻ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. സുപ്രീം കോടതി നീതിയും ജനാധിപത്യവും ഉയർത്തിപ്പിടിക്കണമെന്നും ബീഹാർ കോടതിയുടെ നിർദ്ദേശപ്രകാരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും ഒരു സാധാരണ പൗരനെന്ന നിലയിൽ താൻ അഭ്യർത്ഥിക്കുകയാണെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു.
ജോളി രണ്ട് കുട്ടികളെ കൂടി ലക്ഷ്യമിട്ടു.... ഷാജുവിന്റെ വീട്ടില്‍ പരിശോധനയുമായി പോലീസ്!!
എല്ലാവരും സൗഹാർദ്ദത്തോടെ കഴിയുന്ന ഇന്ത്യയാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ പാർലമെന്റിലെ പ്രസ്താവനകൾ അത് സ്ഥിരീകരിക്കുന്നുമുണ്ട്. എന്റെ 49 സഹപ്രവർത്തകരുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണിതെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അടക്കം 49 പ്രമുഖരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ അടക്കമുള്ള ദാരുണ സംഭവങ്ങളിൽ ശ്രദ്ധപതിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. കത്തെഴുതിയ 49 പേർക്കെതിരെയും ബീഹാറിലെ മുസഫർപൂർ സദർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ബീഹാർ പോലീസ് കേസെടുത്തിരിക്കുന്നത്. കത്തയച്ചവർ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുകയും വിഘടനവാദത്തെ പ്രോഹത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിന്മേലായിരുന്നു കോടതി ഉത്തരവ്. ജൂലൈ 23നാണ് സാംസ്കാരിക നായകന്മാർ പ്രധാനമന്ത്രിക്ക് കത്തയച്ചത്.