കൊവിഡ് രോഗിയുടെ സംസ്കാരം തടഞ്ഞു: കോൺഗ്രസ് നേതാവിനും കൌൺസിലർമാർക്കുമെതിരെ കേസ്
ഷിംല: കൊറോണ വൈറസ് ബാധയത്തുടർന്ന് മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ഇതിന് പുറമേ മൂന്ന് കോൺഗ്രസ് കൌൺസിലർമാർക്കും 16 പേർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എപ്പിഡെമിക്സ് ഡിസീസസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തിങ്കളാഴ്ച കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം.
മഹിളാ കോൺഗ്രസിന്റെ മണ്ഡി ജില്ലാ അധ്യക്ഷൻ സുമൻ ചൌധരി, മൂന്ന് കൌൺസിലർമാർ, മറ്റ് 16 പേർ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും എപ്പിഡെമിക്സ് ഡിസീസസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

കൊറോണ ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങുകൾ തടസ്സപ്പെടുത്തുന്നതിനായി ഈ സംഘം റോഡ് ഉപരോധിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവരിൽ അധികവും കൻസ, തൻവ ഗ്രാമനിവാസികളാണ്. കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ സ്ത്രീയുടെ മൃതദേഹവുമായെത്തിയ ആംബുലൻസാണ് സംഘം തടഞ്ഞത്. സംഭവത്തിൽ പാർട്ടിക്കെതിരെയും നേതാവിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്. കൊറോണയെ നശിപ്പിച്ച് മനുഷ്യരാശിയെ രക്ഷിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആഹ്വാനം നടത്തുന്ന ചൌധരിയാണ് രോഗം ബാധിച്ച് മരിച്ച സ്ത്രീയുടെ സംസ്കാര ചടങ്ങ് തടസ്സപ്പെടുത്താൻ ശ്രമിച്ചത്.
വൃക്ക രോഗിയായ 63 കാരിയാണ് കൊറോണ ബാധിച്ച് നെർച്ചൌക്കിലെ ശ്രീ ലാൽ ബഹദൂർ ശാസ്ത്രി സർക്കാർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. തുടർന്നാണ് മൃതദേഹം സ്വദേശത്തേക്ക് എത്തിച്ച് സംസ്കരിക്കാൻ ശ്രമിച്ചത്. ഇതോടെയാണ് കോൺഗ്രസ് നേതാവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ചേർന്ന് റോഡ് ഉപരോധിച്ചത്. നേരത്തെ പലതവണയും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം തടസ്സപ്പെടുത്തിയ സംഭവങ്ങൾ ഹിമാചലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ ഹാമിർപൂരിലും സമാന സംഭവം ഉണ്ടായിരുന്നു.












Click it and Unblock the Notifications