സ്വയം പ്രഖ്യാപിത ആൾവൈദം നിത്യാനന്ദയ്ക്കെതിരെ കേസ്, കുട്ടികളെ തട്ടിക്കൊണ്ടുപോയ 2 ശിഷ്യകൾ അറസ്റ്റിൽ
അഹമ്മദാബാദ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലെ ആശ്രമം നടത്താന്‍ സംഭാവന ശേഖരിക്കാന്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി തടവിലാക്കിയെന്നാരോപിച്ചാണ് കേസ്. നിത്യാനന്ദയുടെ ശിഷ്യകളായ സാധ്‌വി പ്രാണ്‍ പ്രിയാനന്ദയെയും പ്രിയതത്വ റിദ്ദി ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് കുട്ടികളെ തട്ടിക്കൊണ്ടു പോയതിനും അനധികൃതമായി തടങ്കലില്‍ വെച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോയ കുട്ടികളെ ഫ്‌ലാറ്റില്‍ താമസിപ്പിക്കുകയും ആശ്രമത്തിലേക്ക് സംഭാവന സ്വരൂപിക്കാന്‍ ബാലവേല ചെയ്യിപ്പിച്ചതായും പൊലീസ് പറയുന്നു.
ഫാത്തിമ ലത്തീഫിന്റെ മരണം; അധ്യാപകർക്കെതിരെ തെളിവില്ല, ആഭ്യന്തര അന്വേഷണം ഇന്നറിയാം...
ഫ്‌ലാറ്റില്‍ നിന്നും യോഗിനി സര്‍വജ്ഞപീഠം ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് നിത്യാനന്ദയ്‌ക്കെതിരെ കേസെടുത്തത്. സാധ്‌വി പ്രാണ്‍ പ്രിയാനന്ദയും പ്രിയതത്വ റിദ്ദി ഖാനുമാണ് ആശ്രമം കൈകാര്യം ചെയ്യുന്നത്. 9ഉം 10ഉം പ്രായമുള്ള കുട്ടികള്‍ തങ്ങളെ ആശ്രമത്തില്‍ വെച്ച് പീഡിപ്പിക്കുകയും ബാലവേല ചെയ്യിപ്പിച്ചുവെന്നും നഗരത്തിലെ ഒരു ഫ്‌ലാറ്റില്‍ 10 ദിവസത്തില്‍ കൂടുതല്‍ അനധികൃതമായി താമസിപ്പിച്ചുവെന്നും മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഈ രണ്ട് ശിഷ്യകള്‍ക്കെതിരെയും കേസെടുത്തതെന്ന് പൊലീസ് പറയുന്നു.
മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയ രണ്ട് കുട്ടികളും നേരത്തെ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചതായി അഹമ്മദാബാദ് റൂറല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് കെ ടി കാമരിയ പറഞ്ഞു. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 365 (അന്യായമായി തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെക്കല്‍), 344 (പത്തോ അതിലധികമോ ദിവസം അന്യായ തടങ്കല്‍), 323 (ശാരീരിക ഉപദ്രവം), 504 (പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ അപമാനിക്കല്‍), 502 (അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇതോടൊപ്പം 1986 ലെ ബാലവേല നിരോധന നിയന്ത്രണ നിയമത്തിലെ 14-ാം വകുപ്പ് പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫ്‌ലാറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ രണ്ട് കുട്ടികളെയും ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് മാതാപിതാക്കളെ കണ്ടെത്താനാണ് ശ്രമം.. തടങ്കലിലാക്കിയ തങ്ങളെ മതപരമായ ആചാരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരാകുകയും ഉപദ്രവിക്കുകയും ചെയ്തതായി രക്ഷപ്പെടുത്തിയ കുട്ടികള്‍ പോലീസിനോട് പറഞ്ഞു. അനുയായികളില്‍ നിന്ന് സംഭാവന ശേഖരിക്കുന്നതിന് വിവിധ ആരാധന സാമഗ്രികള്‍ അപ്ലോഡ് ചെയ്ത് ഷെയര്‍ ചെയ്യാനും ഇവരെ നിര്‍ബന്ധിച്ചതായി ഡിവൈഎസ്പി പറഞ്ഞു.
നേരത്തെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആശ്രമ ഭരണകൂടം തങ്ങളുടെ കുട്ടികളെ കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറിയതായും കാമരിയ പറഞ്ഞു. തന്റെ പെണ്‍മക്കളെ രണ്ടാഴ്ചയിലേറെയായി തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആരോപിച്ച് അവരുടെ പിതാവ് ജനാര്‍ദ്ദന ശര്‍മ്മ തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് ആശ്രമം അധികൃതര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
തന്റെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളായ ലോപമുദ്ര ശര്‍മ (21), നന്ദിത ശര്‍മ (18) എന്നിവരെ കോടതിയില്‍ ഹാജരാക്കാന്‍ ജനാര്‍ദ്ദന ശര്‍മ അധികൃതരോട് നിര്‍ദേശം തേടി. ഇവരെ കാണാന്‍ സര്‍വ്വജ്ഞ പീഠം അധികൃതര്‍ അനുവദിക്കുന്നില്ലെന്നും ശര്‍മ ആരോപിച്ചു. ആശ്രമത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും ആവശ്യമുള്ളപ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്നും നന്ദിത വീഡിയോ സന്ദേശം വഴി പോലീസിനെ അറിയിച്ചിട്ടും ഇവരെ കാണ്‍മാനില്ലെന്ന് കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.