ബൈക്ക് യാത്രക്കാരന് നടുറോഡിൽ ക്രൂരമർദ്ദനം; രണ്ട് പോലീസുകാർക്കെതിരെ കേസെടുത്തു
ലഖ്നൗ: ട്രാഫിക് നിയമം ലംഘിച്ചുവെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ച 2 യുപി പൊലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊലപാതക ശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ നേപ്പാളിന്റെ അതിര്‍ത്തിക്കടുത്ത് വെച്ച് ബൈക്ക് യാത്രികനായ യുവാവിനെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്നാണ് നടപടി.
കശ്മീരില്‍ അറ്റകൈ നീക്കവുമായി ഇമ്രാന് ഖാന്; ന്യൂയോര്‍ക്കില്‍ കെണിയൊരുക്കാന്‍ ശ്രമം, സൗദിയിലേക്ക്
ആ സമയത്ത് സംഭവത്തിന് സാക്ഷിയായ ഒരാള്‍ എടുത്ത വീഡിയോയില്‍ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയും റോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്യുന്നതായി കാണാം. അതേസമയം അയാളുടെ മരുമകള്‍ പരിഭ്രാന്തയായിരിക്കുന്നതും വീഡിയോയിലുണ്ട്. ട്രാഫിക് നിയമലംഘനത്തിന്റെ ഫലമായാണ് തര്‍ക്കം തുടങ്ങിയതെന്ന് ഇയാളുടെ കുടുംബം പറഞ്ഞു.
ഇയാള്‍ മദ്യപിച്ചിരുന്നതായും പ്രദേശത്ത് ബഹളമുണ്ടാക്കിയതായും പോലീസ് പറഞ്ഞു. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് അദ്ദേഹത്തെ പരിശോധിച്ചിട്ടില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്ന റിങ്കു പാണ്ഡെ ചൊവ്വാഴ്ച ഉച്ചയ്ക്ക് പോലീസ് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സബ് ഇന്‍സ്പെക്ടര്‍ വീരേന്ദ്ര മിശ്രയും ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദും അദ്ദേഹത്തെ മര്‍ദ്ദിക്കുകയും വാക്കാല്‍ അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് ഫൂട്ടേജിലുള്ളത്. പൊലീസുകാരിലൊരാള്‍ നിലത്തു വീണ അയാളുടെ മേല്‍ ഇരിക്കുന്നതായും തലമുടി വലിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. അയാളുടെ കൂടെയുണ്ടായ കുട്ടിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇത് തന്റെ തെറ്റാണെങ്കില്‍, തന്നെ ജയിലില്‍ അടക്കൂ എന്ന് അയാള്‍ ആവര്‍ത്തിച്ച് പറയുന്നതായി വീഡിയോയില്‍ കാണാം. വീഡിയോയുടെ അവസാനത്തില്‍, മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ നല്കാന് അയാള്‍ വിസമ്മതിക്കുകയും പോലീസുകാര്‍ അയാളില്‍ നിന്നും അത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം മര്‍ദ്ദനമേറ്റയാള്‍ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഡോ. വീര്‍ സിംഗ് പറഞ്ഞു. രണ്ട് പോലീസുകാര്‍ അയാളെ മര്‍ദ്ദിക്കുകയും നിലത്തേക്ക് തള്ളിയിട്ട് മോശമായി പെരുമാറുകയും ചെയ്തു. ഇരുവരും യൂണിഫോമിലായിരുന്നു. ഇത് പോലീസ് വകുപ്പിന് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.