ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താതെ അന്വേഷണ സംഘം; പരാതിക്കാരിക്കെതിരെ കേസ്
ദില്ലി: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ നിയമവിദ്യാർത്ഥിനി ഉന്നയിച്ച പരാതിയിൽ വീണ്ടും ഒളിച്ച് കളിച്ച് പ്രത്യേക അന്വേഷണ സംഘം. ചിന്മയാനന്ദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തെങ്കിലും ഇയാൾക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യാൻ ഇതിവരെ അന്വേഷണ സംഘം തയ്യാറായിട്ടില്ല. അതേസമയം ചിന്മയാനന്ദിന്റെ അഭിഭാഷകൻ സമർപ്പിച്ച തട്ടിപ്പ് കേസിൽ ഇരയായ പെൺകുട്ടിയേയും പ്രതിചേർത്തു. ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്.
അംഗബലം ഉയർത്തി പ്രതിസന്ധിയിലായി കോൺഗ്രസ്; രാജസ്ഥാനിൽ കലാപക്കൊടിയുമായി നേതാക്കൾ
കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഷാജഹാൻപൂരിൽവെച്ച് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുന്നത്. ചിന്മയാനന്ദിനെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട അന്വേഷണ ഉദ്യോഗസ്ഥർ മസാജ് ചെയ്യിപ്പിക്കാനായി പെൺകുട്ടിയെ വിളിച്ച് വരുത്തിയിരുന്നെന്നും അശ്ലീല സംഭാഷണങ്ങൾ നടത്തിയിരുന്നെന്നും ചിന്മയാനന്ദ് സമ്മതിച്ചതായി വ്യക്തമാക്കിയിരുന്നു.
ചിന്മയാനന്ദിനെതിരെ പരാതിക്കാരി സമർപ്പിച്ച ചില വീഡിയോ തെളിവുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ക്രിമിനൽ ഗൂഡാലോചന, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ രക്ഷിക്കാൻ ശ്രമം നടത്തുന്നതായി നേരത്തെ പരാതിക്കാരിയായ പെൺകുട്ടി ആരോപണം ഉന്നയിച്ചിരുന്നു. ഒരു വർഷത്തോളം ചിന്മയാനന്ദ് തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് നിയമവിദ്യാർത്ഥിനിയായ പരാതിക്കാരി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ചിന്മയാനന്ദിനെതിരെ 40 ഓളം വീഡിയോ ക്ലിപ്പുകൾ അടങ്ങിയ തെളിവുകളാണ് പെൺകുട്ടി സമർപ്പിച്ചിരിക്കുന്നത്. ചിന്മയാനന്ദിൽ നിന്നും 5 കോടി രൂപ പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിലാണ് ഇപ്പോൾ പെൺകുട്ടിയേയും പ്രതിചേർച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായ മൂന്ന് പേർ വിദ്യാർത്ഥികളാണെന്നും പെൺകുട്ടിയുടെ സുഹൃത്തുക്കളാണെന്നുമാണ് ആരോപണം.