കാവേരി നദിജല തർക്കം; ഏപ്രിൽ 12ന് കർണാടക ബന്ദ്, തമിഴ് സിനിമകൾ കർണാടകയിൽ പ്രദർശിപ്പിക്കില്ല!
ബെംഗളൂരു: ഏപ്രിൽ 12ന് കർണാടക ബന്ദ്. കന്നഡ ചലുവാലി വറ്റാൽ പ്രസിഡന്റ് വറ്റാൽ നാഗരാജാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാവേരി നദിജല തർക്കവുമായി ബന്ധപ്പെട്ടാണ് ബന്ദ്. കർണാടകയിൽ തമിഴ് സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്-കർണാടക അതിർത്തിയോട് ചേർന്ന ആറ്റിബല ടൗണിൽ പ്രതിഷേധിച്ച വറ്റാൽ നാഗരാജിനെ പോലീസ് തടഞ്ഞിരുന്നു.
അതേസമയം കാവേരി മാനേജ്‌മെന്റ് ബോര്‍ഡും കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപവത്കരിക്കാത്ത കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, തുടങ്ങി എട്ടോളം പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 29 നകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡുള്‍പ്പെടെ രൂപവത്കരിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഈ നിര്‍ദേശം അട്ടിമറിക്കപ്പെടുകയാണെന്നാണ് തമിഴ്‌നാടിന്റെ ആരോപണം.
നാളുകളായി നീണ്ട് നിന്ന കാവേരി നദീജല തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ കര്‍ണാടയ്ക്ക് ആശ്വാസം നൽകുന്നതായിരുന്നു. കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധിയില്‍ തമിഴ്നാടിന്‍റെ വിഹിതം വെട്ടി കുറയ്ക്കണമെന്നായിരുന്നു ഫെബ്രുവരി 16ലെ കോടതി വിധി. കര്‍ണാടകത്തിന് 14.75 ടിഎംസി ജലം അധികമായി നല്‍കണമെന്ന് വിധിയില്‍ പറയുന്നു. അതേസമയം തിഴ്നാടിന് 177.25 ടിഎംസി വെള്ളം മാത്രം നല്‍കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. തമിഴ്നാടിന് 192 ടിഎംസി ജലം നല്‍കാനായിരുന്നു ട്രൈബ്യൂണലിന്‍റെ വിധി. കാവേരിയില്‍ നിന്ന് 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച 30 ടിഎംസി എന്ന അളവു തുടരാനാണ് സുപ്രീംകോടതി വിധിച്ചത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.