കാവേരി വിഷയം; കാവേരി മാനേജ്മെന്റ് ബോർഡ് മാത്രമാണ് പരിഹാരമാർഗമെന്ന് രജിനികാന്ത്!
ചെന്നൈ: കാവേരി അന്തർസംസ്ഥാന നദീജല തർക്കത്തിൽ സ്വീകാര്യമായ പരിഹാരമാർഗ്ഗം കാവേരി മാനേജ്മെന്റ് ബോർഡ് (സിഎംബി) രൂപവത്കരിക്കുക എന്നതാണെന്ന് രജനികാന്ത്. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ അണ്ണാഡിഎംകെ, ഡിഎംകെ എംപിമാരുടെ സംയുക്ത പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രജനികാന്തും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കാവേരി ജല വിനിയോഗ ബോർഡ് രൂപീകരിക്കുന്നതിനു സുപ്രീം കോടതി നിർദേശിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെ തമിഴ്നാടിലാകെ പ്രതിഷേധം അരങ്ങേറുന്നുണ്ട്.
കാവേരി വിഷയത്തിൽ വ്യക്തതാ ഹർജിയുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണു കേന്ദ്ര സർക്കാരിന്റെ തീരുമാനം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു ബോർഡ് രൂപീകരിക്കാൻ കേന്ദ്രം തയാറാകില്ലെന്ന പ്രചാരണം നേരത്തെയുണ്ടായിരുന്നു. കേന്ദ്രവുമായി ഏറ്റുമുട്ടലിന് ഇഷടപ്പെടാത്ത അണ്ണാഡിഎംകെ സർക്കാർ ഇതുവരെ പരസ്യ പ്രതികരണങ്ങൾക്കു തയാറായിട്ടില്ല. എംപിമാരും നേതാക്കളും കേന്ദ്രത്തിനെതിരെ രംഗത്തു വന്നെങ്കിലും പാർട്ടിയുടെ ഔദ്യോഗിക അഭിപ്രായമായി ഇതുവരെ രംഗത്ത് വന്നിട്ടില്ല.
തമിഴ്നാട്ടിലെ ലക്ഷക്കണക്കിനു കർഷകരുടെ അതിജീവനത്തിന്റെ പ്രശ്നമാണു കാവേരി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ന്യായമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും സംസ്ഥാന സർക്കാരിനുണെന്നും കർണാടകയുടെ സമ്മർദത്തിനു വഴങ്ങി ബോർഡ് രൂപീകരണം വൈകിപ്പിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ കേന്ദ്രത്തിന് നേരത്തെ കത്തെഴുതിയിരുന്നു. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെ, ബോർഡ് ഉടൻ രൂപീകരിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി നേതാക്കൾ എൽ.ഗണേശന്റെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കണ്ടിരുന്നു.
കാവേരി വിഷയത്തില്‍ തമിഴ്നാടും കര്‍ണാടകവും യോജിപ്പില്‍ എത്തണമെന്ന് നടന് കമല്‍ഹാസനും നേരത്തെ പറഞ്ഞിരുന്നു. വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും, ഇരു നദികളും തമ്മില്‍ ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിയെ കുറിച്ച് ഇരു സംസ്ഥാനങ്ങളും ആലോചിക്കണമെന്നും കമല്ഹാസന് വ്യക്തമാക്കിയിട്ടുണ്ട്.