ബാങ്ക് തട്ടിപ്പ്; റോട്ടോമാക്ക് ഉടമ വിക്രം കോത്താരി അറസ്റ്റിൽ, വീടുകളിൽ റെയ്ഡ്...
കാൺപൂരിലെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കോത്താരിയെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
ദില്ലി: വിവിധ ബാങ്കുകളിൽ നിന്നായി 800 കോടിയിലധികം രൂപ തട്ടിയെടുത്ത പ്രമുഖ വ്യവസായി വിക്രം കോത്താരിയെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ കാൺപൂരിലെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കോത്താരിയെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. കോത്താരിയുടെ ഭാര്യയെയും മകനെയും സിബിഐ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, മൂവരെയും ചോദ്യം ചെയ്ത് വരികയാണെന്നും റിപ്പോർട്ടുകളുണ്ട്.
കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോട്ടോമാക്ക് കമ്പനി അഞ്ച് പൊതുമേഖല ബാങ്കുകളിൽ നിന്നായി 800 കോടിയലധികം രൂപയുടെ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നാണ് പരാതി. കോത്താരിയ്ക്ക് വായ്പ നൽകിയ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയാണ് അദ്ദേഹത്തിനെതിരെ സിബിഐയിൽ പരാതി നൽകിയത്. ഈ പരാതിയിലാണ് സിബിഐ സംഘം കോത്താരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നീരവിന്റെ തട്ടിപ്പില്‍ അംബാനി കുടുംബത്തിന് പങ്ക്? വിപുല്‍ അംബാനി കുരുക്കില്‍ സിബിഐ ചോദ്യം ചെയ്തു
മുക്കിയത് 800 കോടി... റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോതാരിയുടെ പൊടിപോലുമില്ല
ബാങ്ക് ഓഫ് ബറോഡയ്ക്ക് പുറമേ, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും കോത്താരി വായ്പെടുത്തിരുന്നു. അതിനിടെ തട്ടിപ്പ് വിവരം പുറത്തുവന്നതോടെ കോത്താരി രാജ്യം വിട്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ വിക്രം കോത്താരി തന്നെ ഇക്കാര്യം നിഷേധിച്ചു. താൻ രാജ്യം വിട്ടിട്ടില്ലെന്നും, കാൺപൂരിലുണ്ടെന്നുമാണ് വിക്രം കോത്താരി വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് കോത്താരിയുടെ വസതികളിലും ഓഫീസുകളിലും സിബിഐ സംഘം റെയ്ഡ് ആരംഭിച്ചത്.