മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചിദംബരത്തിന്റെ വീട്ടിൽ സിബിഐ സംഘം; ചിദംബരത്തെ കാണാതെ മടങ്ങി
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ സംഘമെത്തി. ആറംഗ ഉദ്യോഗസ്ഥ സംഘമാണ് ചിദംബരത്തിന്റെ വീട്ടിൽ എത്തിയത്. മുൻകൂർ ജാമ്യപേക്ഷ നിഷേധിച്ചതിനെ തുടർന്ന് ചിദംബരം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സിബിഐയുടെ നീക്കം.
ചിദംബരത്തെ അറസ്റ്റ് ചെയ്തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐ
അതേ സമയം ചിദംബരം വീട്ടിൽ ഇല്ലെന്ന് അറിയിച്ചതോടെ ഉദ്യോഗസ്ഥ സംഘം മടങ്ങി. പ്രാഥമിക വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് സംഘം മടങ്ങിയത്. അഴിമതി കേസ് അന്വേഷണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സിബിഐയുടെ വാദം. ചിദംബരത്തിനെതിരെ നിരവധി തെളിവുകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി മുൻകൂർ ജാമ്യം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ഇതോടെ അന്വേഷണ സംഘം ചിദംംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും വർദ്ധിച്ചു. കോടതിയുടെ നടപടി തെളിവുകൾ പരിശോധിച്ചുള്ളതല്ലെന്ന് ആരോപിച്ചാണ് ചിദംബരം ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചിദംബരത്തിന്റെ അപേക്ഷ സുപ്രീം കോടതിയിൽ സമർപ്പിക്കുന്നത്.
ഇന്ദ്രാണി മുതൽ കാർത്തി വരെ; പി ചിദംബരത്തെ കുരുക്കിയ ഐഎൻഎക്സ് മീഡിയാ കേസിന്റെ നാൾവഴികൾ
പി ചിദംബരം മുന്‍ ധനമന്ത്രിയായിരുന്ന കാലയളവിൽ ഇദ്ദേഹം അനുമതി നല്‍കിയത് മൂലം ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വന്‍തോതില്‍ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം. ഇതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സിബിഐക്ക് പുറമെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ എൻഫോഴ്സ്മെന്റും ചിദംബരത്തിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരം കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു.