എൻഡിടിവി സ്ഥാപകൻ പ്രണോയ് റോയിക്കും ഭാര്യയ്ക്കുമെതിരെ സിബിഐ കേസ്; അടിച്ചമർത്താൻ ശ്രമമെന്ന് ചാനൽ
ദില്ലി: എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കുമെതിരെ സിബിഐ കേസ്. നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങൾ( എഫ്ഡിഐ) ലംഘിച്ചുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കൂടാതെ എൻഡിടിവി മുൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും ഡയറക്ടറുമായിരുന്ന വിക്രമാദിത്യയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വഞ്ചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
2004നും 2010നും ഇടയിൽ എൻഡിടിവി ലോകമെമ്പാടും 32ഓളം അനുബന്ധ സ്ഥാപനങ്ങൾ സ്ഫാപിച്ചു. നികുതി ഇളവുള്ള ഹോളണ്ട്, യുകെ, ദുബായി, മലേഷ്യ മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലാണ് കമ്പനി സ്ഥാപിച്ചത്. ഇവിടെ നിന്നും അനധികൃതമായി ചട്ടങ്ങൾ ലംഘിച്ച് ഫണ്ട് ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഈ കമ്പനികളിൽ ബഹുഭൂരിപക്ഷത്തിനും ബിസിനസ് ഇടപാടുകൾ ഇല്ലെന്നും വിദേശത്ത് നിന്ന് ഫണ്ട് കൊണ്ടുവരുന്നതിന് മാത്രമാണിതെന്നും ആരോപിക്കപ്പെട്ടു.

നേരത്തെ 2017ൽ സ്വകാര്യ ബാങ്കിന് നഷ്ടം വരുത്തിയെന്ന് ആരോപിച്ച് സിബിഐ പ്രണോയ് റോയിക്കും രാധിക റോയിക്കും എതിരെ കേസെടുത്തിരുന്നു. ഐസിഐസിഐ ബാങ്കിൽ നിന്നും 48 കോടി വായ്പയെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ആ മാസം ഇരുവരെയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരുന്നു.
സിബിഐ കേസിനെതിരെ പ്രതികരണവുമായി എൻഡിടിവി രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്ത് സ്വതന്ത്ര്യ മാധ്യമ പ്രവർത്തനത്തെയും ജനാധിപത്യത്തെയും അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എൻഡിടിവി ആരോപിച്ചു.












Click it and Unblock the Notifications