അച്ഛനും മക്കള്‍ക്കും ഒടുവില്‍ സിബിഐയുടെ ക്ലീന്‍ ചിറ്റ്... ആശങ്കകള്‍ മാറി മുലായവും മക്കളും
ദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുലായം സിങ് യാദവിനും മക്കളായ അഖിലേഷ് യാദവ്, പ്രതീക് യാദവ് എന്നിവര്‍ക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇവര്‍ക്കെതിരെ തെളിവുകള്‍ ഒന്നും ഇല്ലെന്ന് സിബിഐ വ്യക്തമാക്കിയത്.
രാഹുലിന്റേയും മുലായത്തിന്റേയും മനേകയുടേയും സ്ഥിതി പരുങ്ങലിൽ... ജയിന്റ് കില്ലേഴ്സിന് വഴിയൊരുങ്ങുമോ?
മൂന്ന് തവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആയ ആളാണ് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകനായ മുലായംസിങ് യാദവ്. മകന് അഖിലേഷ് യാദവ് ഒരുതവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി. നിലവില്‍ പാര്‍ട്ടി അധ്യക്ഷനും അഖിലേഷ് യാദവ് ആണ്.
2005 ല്‍ ആണ് മുലായത്തിനും മക്കള്‍ക്കും എതിരെ കോണ്‍ഗ്രസ് നേതാവായ വിശ്വനാഥ് ചതുര്‍വേദി സുപ്രീം കോടതിയെ സമീപിക്കുന്നത്. ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്യുന്നു എന്നും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്നും ആയിരുന്നു ആരോപണം. ചതുര്‍വേദി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഈ വിഷയങ്ങള്‍ അഴിമതി നിരോധന നിയമത്തിന് കീഴില്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിളിനെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ഹര്‍ജി.
2007 ല്‍ ആണ് ഈ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാന്‍ ആയിരുന്നു നിര്‍ദ്ദേശം. കോടതി വിധിയ്ക്കെതിരെ 2012 ല്‍ മുലായവും മക്കളും റിവ്യൂ പെറ്റീഷന് നല്‍കിയെങ്കിലും അത് സുപ്രീം കോടതി തള്ളുകയായിരുന്നു. എന്നാല്‍ അഖിലേഷിന്റെ ഭാര്യ ഡിംപിളിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുകയും അവര്‍ക്കെതിരെയുള്ള അന്വേഷണം പിന്‍വലിക്കുകയും ചെയ്തു.
കഴിഞ്ഞ മാര്‍ച്ചില്‍ ആണ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മൂന്ന് പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 2013 ല്‍ തന്നെ കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു എന്നും സിബിഐ അറിയിച്ചിട്ടുണ്ട്.