ബിർഭൂം സംഘർഷം: സിബിഐ എഫ്ഐആറിൽ 21 പേർ
കൊൽത്തത്ത : പശ്ചിമ ബംഗാളിലെ ബിർഭൂമിൽ എട്ട് പേരെ ചുട്ടികൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. കേസിൽ 21 പേരെ എഫ്ഐആറിൽ പ്രതിചേർത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിനെ തുടർന്നാണ് അക്രമം ഉണ്ടായതെന്ന് സിബിഐ എഫ്‌ഐആറിൽ പറയുന്നു. 70-80 പേർ അടങ്ങുന്ന ജനക്കൂട്ടം വീടുകൾ കൊള്ളയടിച്ചെന്നും ആളുകളെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വീടിന് തീയിടുകയായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു.
ഡിഐജി അഖിലേഷ് സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടന്ന പ്രദേശത്ത് അന്വേഷണത്തിനെത്തിയത്. സെന്‍ട്രല്‍ ഫോറന്‍സിക് സയൻസ് ലബോറട്ടറി സംഘവും കൊല നടന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഹൈക്കോടതിയാണ് കേന്ദ്ര ഫോറന്‍സിക് സംഘത്തെ നിയോഗിച്ചത്.

കേസ് ഏറ്റെടുക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി സിബിഐയോട് അഭ്യർഥിക്കുകയായിരുന്നു. കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറരുതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിരാകരിച്ചുകൊണ്ടാണ് ഹൈക്കോടതി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ചൊവ്വാഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു കുടുംബത്തിലെ ഏഴ് പേരുൾപ്പടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. 12ഓളം വീടുകൾ കത്തി നശിപ്പിച്ചിട്ടുമുണ്ട്.

സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുകയായിരുന്നു. എന്നാൽ കോടതി ഉത്തരവോടെ കേസ് സിബിഐക്ക് കൈമാറി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ ഉത്തരവ് പറഞ്ഞത്. ഏപ്രിൽ ഏഴിന് കേസിന്റെ അന്വേഷണ പുരോഗതി കാണിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷം ഉണ്ടായത്. ബോംബാക്രമണത്തിലാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് തൊട്ടുപിന്നാലെ പശ്ചിമ ബംഗാളിലെ ബിർഭുമിൽ രാഷ്ട്രീയ സംഘർഷം ഉടലെടുക്കുകയായിരുന്നു. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്തുനിന്ന് നിരവധി പ്രതികളെ അറസ്റ്റ് ചെയ്‌തതായി അധികൃതര്‍ അറിയിച്ചിരുന്നു.

മുപ്പത്തിയെട്ട് വയസുള്ള ബാദു ഷെയ്ഖ് പ്രദേശത്തെ തൃണമൂൽ കോൺഗ്രസിന്‍റെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്ക് നേരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം സംഭവത്തിന് രാഷ്ട്രീയബന്ധമില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്. രാംപൂര്‍ഹട്ടില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ മരണം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇതിനു രാഷ്ട്രീയബന്ധമില്ല. പ്രാദേശിക സംഘര്‍ഷമാണിതെന്നും ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.












Click it and Unblock the Notifications