സിബിഐയിൽ വീണ്ടും അഴിച്ചുപണി; നിർണായക ഉത്തരവിറക്കി ഇടക്കാല ഡയറക്ടർ, ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം
Recommended Video
ദില്ലി: സിബിഐയിൽ കൂട്ടസ്ഥലമാറ്റത്തിന് ഉത്തരവിട്ട് ഇടക്കാല ഡയറക്ടർ എം നാഗേശ്വര റാവു. ചുമതലയേറ്റ ശേഷം 20 ഉദ്യോഗസ്ഥരെയാണ് നാഗേശ്വര റാവു സ്ഥലം മാറ്റിയിരിക്കുന്നത്. 2ജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും തമിഴ്നാട്ടിലെ സ്റ്റെർലൈറ്റ് പ്ലാന്റ് വെടിവെയ്പ്പ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരമുള്ള നിർണായക കേസുകൾ തുടർന്നും അതാത് ഉദ്യോഗസ്ഥർക്ക് അന്വേഷിക്കാം.
2ജി സ്പെക്ചട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന വിവേക് പ്രിയദർശിനി എന്ന ഉദ്യോഗസ്ഥനെ ഛത്തീസ്ഗഡിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. 13 പേർ കൊല്ലപ്പെട്ട സ്റ്റെർലൈറ്റ് പ്ലാന്റ് വെടിവെയ്പ്പ് കേസ് അന്വേഷിക്കുന്ന എ ശരവണനെ മുംബൈയിലെ ബാങ്കിംഗ്, സെക്യൂരിട്ടി തട്ടിപ്പുകൾ കൈകാര്യം ചെയ്യുന്ന ബ്രാഞ്ചിലേക്ക് മാറ്റി. നിരവ് മോദി, മെഹുൽ ചോക്സിയും ഉൾപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ബ്രാഞ്ചാണിത്. അതേസമയം സ്ഥലമാറ്റ ഉത്തരവ് പ്രകാരം സ്റ്റെർലൈറ്റ് പ്ലാന്റ് വെടിവെയ്പ്പ് കേസിൽ ശരവണന് അന്വേഷണം തുടരാം.
സിബിഐ സ്പെഷ്യൽ യൂണിറ്റ് ഉദ്യോഗസ്ഥനായിരുന്ന പ്രേം ഗൗതമിന് പകരം ഛത്തീസ്ഗഡിൽ നിന്നുള്ള രാംഗോപാൽ ചുമതലയേൽക്കും. അതേസമയം ഉദ്യോഗസ്ഥരുടെ സാമ്പത്തിക ക്രമക്കേട് കേസുകളിൽ ഗൗതമിന് അന്വേഷണം തുടരാം. ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് തുടരുകയും ചെയ്യും.
ഇടക്കാല ഡയറക്ടറായ നാഗേശ്വര റാവുവിനെ നിയമിച്ചത് ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധമായാണ് താൽക്കാലിക ഡയറക്ടറെ നിയമിച്ചതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്ന ഉന്നതാധികാര സമിതിയിൽ അംഗമായതിനാൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗയി പിന്മാറി. ജനുവരി 24നാണ് ഹർജി പരിഗണിക്കുന്നത്.