ചിദംബരത്തിന്റെ വീടിന് മുമ്പിൽ നോട്ടീസ് പതിപ്പിച്ച് സിബിഐ; 2 മണിക്കൂറിനുള്ളിൽ ഹാജരാകാൻ നിർദ്ദേശം
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു. രണ്ട് മണിക്കൂറിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ചിദംബരത്തിന്റെ വീടിനി മുമ്പിൽ സിബിഐ നോട്ടീസ് പതിപ്പിച്ചു. ദില്ലി ജോർബാഗിലുള്ള വസതിക്ക് മുമ്പിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. നേരത്തെ ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തിൻറെ മുൻകൂർ ജാമ്യഹർജി ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.
മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചിദംബരത്തിന്റെ വീട്ടിൽ സിബിഐ സംഘം; ചിദംബരത്തെ കാണാതെ മടങ്ങി
ഇതിന് പിന്നാലെ സിബിഐ , എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും വീട്ടിൽ ഇല്ലെന്ന് വ്യക്തമായതോടെ മടങ്ങുകയായിരുന്നു. ചിദംബരം ഇപ്പോൾ എവിടെയാണുള്ളത് എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ചിദംബരം വീട്ടിൽ ഇല്ലെന്ന് വ്യക്തമായതോടെ ആറംഗ സിബിഐ സംഘം ഇവിടെ നിന്നും മടങ്ങുകയായിരുന്നു പിന്നാലെ നാലംഗ എൻഫോഴ്സ്മെനന്റ് സംഘം സ്ഥലത്തെത്തി.
ദില്ലി ഹൈക്കോടതി നടപടിക്കെതിരെ ചിദംബരം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സിബിഐയുടെ അപ്രതീക്ഷിത നീക്കം. അഴിമതി കേസ് അന്വേഷണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സിബിഐയുടെ വാദം. ചിദംബരത്തിനെതിരെ നിരവധി തെളിവുകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി മുൻകൂർ ജാമ്യം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
പി ചിദംബരം മുന്‍ ധനമന്ത്രിയായിരുന്ന കാലയളവിൽ ഇദ്ദേഹം അനുമതി നല്‍കിയത് മൂലം ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വന്‍തോതില്‍ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം. ഇതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സിബിഐക്ക് പുറമെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ എൻഫോഴ്സ്മെന്റും ചിദംബരത്തിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരം കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു.