മുൻ മണിപ്പൂർ മുഖ്യമന്ത്രിയുടെ വീട്ടിൽ റെയ്ഡ്: പിടിച്ചെടുത്തത് 26 ലക്ഷത്തിന്റെ അസാധു നോട്ടുകൾ
ദില്ലി: മുൻ മണിപ്പൂർ മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് 26 ലക്ഷത്തിന്റെ അസാധു നോട്ടുകൾ പിടിച്ചെടുത്തു. സിബിഐ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് മുൻ മുഖ്യമന്ത്രി ഒ ഇബോബി സിംഗിന്റെ വീട്ടിൽ നിന്നുൾപ്പെടെ 332 കോടിയുടെ അസാധു നോട്ടുകൾ കണ്ടെടുത്തത്. സിംഗിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11.47 ലക്ഷത്തിന്റെ പണവും 26. 49 ലക്ഷത്തോളം മൂല്യം വരുന്ന അസാധു നോട്ടുകളുമാണ് കണ്ടെടുത്തത്. ഇത് കുറ്റകൃത്യം എന്നതിലുപരി അസാധു നോട്ടുകൾ പിടിച്ചെടുത്താൽ പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടി തുക പിഴയായി ഈടാക്കണമെന്നാണ് നിയമം.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും.... സഖ്യത്തില് ധാരണ, ദില്ലി യാത്ര റദ്ദാക്കി കോഷിയാരി
ഐസ് വാളിലെയും ഇംഫാലിലേയും ഗുഡ്ഗാവിലെയും മണിപ്പൂർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ഭാഗമായ മുൻ ഐഎഎസ് ഉദ്യോഗസ്ഥരുടെ വസതി കേന്ദ്രീകരിച്ചാണ് സിബിഐ റെയ്ഡ് നടത്തിയത്. സിംഗിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പുറമേ ഔഡി, മിറ്റ്സുബിഷി, ഹോണ്ട, ഹ്യുണ്ടായ് എന്നിവയുടെ ഒമ്പതോളം ആഡംബര കാറുകളും സിബിഐ കണ്ടെടുത്തു.
സിംഗ് മണിപ്പൂർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ചെയർമാനായിരിക്കെ 2009 ജൂൺ 30നും 2017 ജൂൺ ആറിനുമിടയിൽ സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് സിബിഐ സിംഗിന്റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് സിബിഐ വക്താവ് അറിയിച്ചു. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരുന്ന 518 കോടി രൂപയിൽ 332 കോടി രൂപയാണ് വകമാറ്റിയത്. കേന്ദ്രസർക്കാർ നിർദേശത്തിൽ മണിപ്പൂർ സർക്കാരിന്റെ അപേക്ഷയിലാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്.
സിംഗിനൊപ്പം മുൻ എംഡിഎസ് ചെയർമെൻ ഡിഎസ് പൂജ, പിസി ലോമുഖ്ങ്ക, ഒ നബാകിഷോർ സിംഗ് എന്നിവർക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. മുൻ ഐഎഎസ് ഓഫീസർമാരാണ് ഇവർ. സൊസൈറ്റിയുടെ പ്രൊജക്ട് ഡയറക്ടറാണ് വൈ നിംഗ്തം സിംഗ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ രഞ്ജിത് സിംഗിനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിംഗ്തം സിംഗിന്റെ വീട്ടിൽ നിന്ന് പത്ത് ലക്ഷത്തിന്റെ അസാധു നോട്ടുകളുമാണ് പിടിച്ചെടുത്തിട്ടുണ്ട്. ഇംഫാലിലെ പലാഷ്യൽ ഹൌസിൽ നിന്നാണ് പണം പിടിച്ചെടുത്തത്. പൂനിയയുടേയും ലോംകുംഗയുടേയും നബാകിഷോറിന്റെയും വീട്ടിൽ നിന്ന് ബാങ്ക് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.