ഭരണം നിലനിർത്താൻ കുതിരക്കച്ചവടം; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിക്കെതിരെ സിബിഐ കേസെടുത്തു
ദില്ലി: കുതിരക്കച്ചവടത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ സിബിഐ കേസെടുത്തു. 2016ൽ ഒരു ന്യൂസ് ചാനൽ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പകർത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ബിജെപിയിലേക്ക് പോയ എംഎൽഎമാരെ പണം വാഗ്ദാനം നൽകി കോൺഗ്രസ് പാളയത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഹരീഷ് റാവത്ത് വിലപേശൽ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സുഭാഷ് ചോപ്രയെ ദില്ലി കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു; ഇത് രണ്ടാമൂഴം
ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണത്തിന് കീഴിലായ സമയത്താണ് കുതിരക്കച്ചവടം നടക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി സിബിഐയ്ക്ക് അനുമതി നൽകുകയായിരുന്നു.
ഹരീഷ് റാവത്തിനെ കൂടാതെ അന്ന് മന്ത്രിസഭാംഗമായിരുന്ന ഹരക് സിംഗ് റാവത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. നിലവിൽ ബിജെപിക്കൊപ്പമാണ് ഹരക് സിംഗ് റാവത്ത്. ഹരീഷ് റാവത്തിനെതിരെ പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരുന്നു. ദൃശ്യങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നാണ് ഫോറൻസിക് പരിശോധന ഫലം.