ശാരദാ ചിട്ടിതട്ടിപ്പുകേസ്; പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സ്ഥലം മാറ്റിയേക്കും!!
കൊൽക്കത്ത: കൊൽക്കത്ത പോലീസ് കമ്മീഷറ്‍ രാജീവ് കുമാറിനെ സ്ഥലം മാറ്റാൻ സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് സ്ഥലം മാറ്റം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ നിലവിലെ പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടാറുണ്ട്. ഇതനുസരിച്ചാണ് നീക്കം.
പുൽവാലയിൽ ഭീകരാക്രമണം; മരണ സംഖ്യ 40 ആയി, പ്രതികരണവുമായി മോദി, രാജ്നാഥ് സിങ് കശ്മീരിലേക്ക്!!
ഫെബ്രുവരി 20ന് മുമ്പ് സ്ഥലം മാറ്റുമെന്നാണ് സൂചന. 2019 മെയ് 31 ന് ഏത് ഉദ്യോഗസ്ഥനാണൊ ഒരു സ്ഥലത്ത് മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തത് അവരെ ഉറപ്പായും സ്ഥലം മാറ്റണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 28 ന് മുമ്പ് ഇത് പൂര്‍ത്തിയാക്കിയിരിക്കണമെന്നായിരുന്നു നിര്‍ദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ ഉത്തരവ് നടപ്പാക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് ഉദ്യോഗസ്ഥർ പിന്നീട് അറിയിക്കുകയായിരുന്നു.
കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് രാജീവ് കുമാര്‍ വീണ്ടും മൂന്നുവര്‍ഷം തികയ്ക്കുന്നതിനാലാണ് സ്ഥലം മാറ്റം ഉണ്ടാകുമെന്ന് കരുതുന്നത്. പകരം ഈ സ്ഥാനത്ത് ആര് വരും എന്ന് വ്യക്തമല്ല. 2017 മെയ് 31 ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, ഡെപ്യൂട്ടി ഇലക്ഷന്‍ ഓഫീസര്‍ എന്നീ ചുമതലകള്‍ വഹിച്ച ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം ബാധകമാകും.
ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ രാജീവ് കുമാറിനെതിരെ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കോടതി വാദം കേള്‍ക്കുന്നത് ഫെബ്രുവരി 20 നാണെന്നതും പ്രത്യേകതയാണ്. അഞ്ച് ദിവസം തുടർച്ചയായി ഇദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. 12 മുതിർന്ന സിബിഐ ഉദ്യോഗസ്ഥർ 5 ദിവസത്തിനിടെ 30 മണിക്കൂറാണ് കമ്മിഷണറെ ചോദ്യം ചെയ്തത്. ശാരദ കേസിനു പുറമെ റോസ് വാലി കേസിലും ചോദ്യം ചെയ്തു.
2000 കോടി രൂപയുടെ ശാരദ കേസ് സിബിഐ ഏറ്റെടുക്കും മുൻപ് അതന്വേഷിച്ച ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘത്തലവനായിരുന്നു രാജീവ് കുമാർ. ഉന്നതരെ രക്ഷിക്കാൻ തെളിവുകൾ നശിപ്പിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം.