അലോക് വർമ്മ വിഷയം; ഉന്നതാധികാര സമിതിയില്‍നിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിന്മാറി, പകരം സിക്രി!!
ദില്ലി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ ഭാവി നിശ്ചയിക്കുന്ന ഉന്നതാധികാര സമിതി യോഗത്തില്‍നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിന്മാറി. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഉന്നതാധികാര സമിതി. ഇതിൽ നിന്നാണ് രഞ്ജന്‍ ഗോഗോയ് പിന്മാറിയത്.
കോൺഗ്രസ് നീക്കങ്ങൾക്ക് കരുത്തേകാൻ ആർജി എത്തും.. മോദിക്ക് പിന്നാലെ രാഹുലും കേരളത്തിലേക്ക്
യോഗത്തില്‍ പങ്കെടുക്കാന്‍ ഗോഗോയ് ജസ്റ്റിസ് എകെ സിക്രിയെ ചുമതലപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച രാത്രിയാവും യോഗം ചേരുക. സിബിഐ ഡയറക്ടറുടെ ചുമതലയില്‍നിന്ന് അലോക് വര്‍മയെ നീക്കി നിര്‍ബന്ധിതാവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കാക്കിയിരുന്നു. ഡയറക്ടറെ മാറ്റുന്നകാര്യത്തില്‍ കേന്ദ്രത്തിന് ഏകപക്ഷീയമായ തീരുമാനമെടുക്കാനാവില്ലെന്നും സെലക്ഷന് കമ്മിറ്റി ചേര്‍ന്നുമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്നും കോടതി നിരീക്ഷിച്ചു.
ഉന്നതാധികാര സമിതി ഒരാഴ്ചയ്ക്കകം യോഗംചേര്‍ന്ന് അലോക് വര്‍മയ്ക്കെതിരായ പരാതികള്‍ പരിഗണിക്കണമെന്ന് ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതാധികാര സമിതി യോഗം ചേരുന്നത്. അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രധാനമന്ത്രി ഉറച്ചുനിന്നേക്കുമെന്നാണ് സൂചന. യോഗത്തില്‍ പങ്കെടുക്കുന്ന ജസ്റ്റിസ് സിക്രി സ്വീകരിക്കുന്ന നിലപാടാവും അലോക് വര്‍മ വിഷയത്തില്‍ നിര്‍ണായകമാവുക.