മോദിയേയും അമിത് ഷായേയും അറസ്റ്റ് ചെയ്യാൻ സിബിഐ പദ്ധതിയിട്ടു! വെളിപ്പെടുത്തൽ
അമ്മദാബാദ്: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. നരേന്ദ്രമോദിയും അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായ അമിത് ഷായും ഇസ്രത്ത് ജഹാന്‍ കേസില്‍ ആരോപണവിധേയരായിരുന്നു.
കേസില്‍ മോദിയുമായും അമിത് ഷായുമായും ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഗുജറാത്ത് പോലീസ് ഡെപ്യൂട്ടി ജറല്‍ ഡിജി വന്‍സാര.
ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ
2004 ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഇസ്രത്ത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ്, കശ്മീരില്‍ നിന്നുള്ള രണ്ട് പാക് പൗരന്മാര്‍ എന്നിവരെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ വന്ന ലഷ്‌കര്‍ തീവ്രവാദികളാണ് ഇവരെന്ന് ആരോപിച്ചാണ് ഗുജറാത്ത് പോലീസ് ഏറ്റുമുട്ടല്‍ കൊല നടത്തിയത്. എന്നാലത് വ്യാജ ഏറ്റുമുട്ടലാണെന്ന് പിന്നീട് കണ്ടെത്തി.
മോദിക്കും ഷാക്കുമെതിരെ
സിബിഐയെ കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലും മജിസ്‌ട്രേറ്റ് തല അന്വേഷണത്തിലും കണ്ടെത്തി. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായ്ക്കും വ്യാജഏറ്റുമുട്ടലില്‍ പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല മോദിയുടെ പങ്കാളിത്തത്തെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നു. സിബിഐ തന്നെ അത്തരത്തിലുള്ള കണ്ടെത്തലുകള്‍ മുന്നോട്ട് വെയ്ക്കുകയുണ്ടായി.
വൻസാര ബന്ധപ്പെട്ടു
അഹമ്മദാബാദില്‍ വെച്ച് വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്നതിന് പതിനാല് മണിക്കൂറുകള്‍ മുന്‍പ് ഗുജറാത്ത് പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് കൂടിയായ ഡിജി വന്‍സാര നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന വിവരം സിബിഐ പുറത്ത് വിട്ടിരുന്നു. മാത്രമല്ല അമിത് ഷായുമായും വന്‍സാരെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ സിബിഐയ്ക്ക് ലഭിച്ചിരുന്നു.
തെളിവില്ലെന്ന് കുറ്റപത്രം
എന്നാല്‍ 2014ല്‍ അമിത് ഷായ്ക്ക് ഇസ്രത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ പങ്കില്ലെന്ന് കാട്ടി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇസ്രത്ത് ജഹാന്‍ കേസില്‍ നരേന്ദ്ര മോദിയേയും അമിതാ ഷായേയും സിബിഐ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു എന്നാണ് ഗുജറാത്ത് പോലീസിലെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയിരുന്ന വന്‍സാര വെളിപ്പെടുത്തിയിരിക്കുന്നത്.
അറസ്റ്റ് ചെയ്യാൻ പദ്ധതി
സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന വന്‍സാരെയുടെ വിടുതല്‍ ഹര്‍ജിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മോദിയേയും അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സിബിഐ പദ്ധതിയിട്ടിരുന്നുവെങ്കിലും ഭാഗ്യവശാല്‍ അത് നടന്നില്ല എന്നാണ് വന്‍സാരെയുടെ വെളിപ്പെടുത്തല്‍. മോദിയെ കേസന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ രഹസ്യമായി ചോദ്യം ചെയ്തിരുന്നതായി നേരത്തെ വന്‍സാര വെളിപ്പെടുത്തിയിരുന്നു.
ചോദ്യം ചെയ്തതിന് രേഖയില്ല
എന്നാല്‍ മോദിയെ ചോദ്യം ചെയ്തതിന്റെ രേഖകള്‍ എവിടെയുമില്ലെന്നും ഇസ്രത്ത് ജഹാന്‍ കേസിലെ മറ്റ് രേഖകളെല്ലാം വ്യാജമാണെന്നതിന് തെളിവാണതെന്നും വന്‍സാര ആരോപിച്ചിരുന്നു. 2017ല്‍ വന്‍സാരെയെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി കുറ്റ വിമുക്തനാക്കി. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് പോലീസിനൊപ്പം മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ പോലീസിനും പങ്കുള്ളതായി സിബിഐ കണ്ടെത്തിയിരുന്നു.