സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങൾ; കോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവ്
ദില്ലി: സിബിഐയിലെ ആഭ്യന്തപ്രശ്നങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സുപ്രീംകോടതി. സുപ്രിം കോടതി ജസ്റ്റിസായ എ കെ പട്നായിക്കിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. കേന്ദ്ര വിജിലൻസ് കമ്മീഷണർ സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.
സിബിഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ അലോക് വർമ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് തീരുമാനം. കൂടുതൽ സമയം അന്വേഷണത്തിന് ആവശ്യമെങ്കിൽ പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണം പൂർത്തിയാക്കും വരെ കേന്ദ്രസർക്കാർ നിയോഗിച്ച താൽക്കാലിക സിബിഐ മേധാവി എം നാഗേശ്വർ റാവു നിർണായക തീരുമാനങ്ങൾ എടുക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നാഗേശ്വര റാവു ഇതുവരെ നടപ്പിലാക്കിയ തീരുമാനങ്ങൾ മുദ്രവച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കണം. ദൈനംദിനകാര്യങ്ങളിൽ തീരുമാനമെടുക്കാൻ മാത്രമെ നാഗേശ്വര റാവുവിന് അധികാരമുള്ളു. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ നാഗേശ്വർ റാവുവിന് അധികാരമുണ്ടാകില്ല.
സിബിഐ മേധാവി അലോക് വർമയും ജോയിന്റ് ഡയറക്ടർ രാകേഷ് അസ്താനയും നൽകിയ പരാതികളിലും സിബിഐയിലെ മറ്റു പ്രശ്നങ്ങളെ കുറിച്ചും ചീഫ് വിജിലൻസ് കമ്മീഷണർ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. കേസ് അടുത്ത മാസം 12ന് വീണ്ടും പരിഗണിക്കും.
സിബിഐ സ്പെഷ്യൽ ഡയറക്ടറായ രാകേഷ് അസ്താനയ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് പിന്നാലെയാണ് അലോക് വർമയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. അസ്താനയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാനും ആവശ്യപ്പെട്ടു. അസ്താനയ്ക്കെതിരായ കേസ് അന്വേഷിക്കുന്ന 13 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.












Click it and Unblock the Notifications