ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ദില്ലിയില്‍ നിന്നുള്ള അധ്യാപകര്‍.. ചോര്‍ത്തിയത് ഒന്നരമണിക്കൂര്‍ മുമ്പ്
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. രണ്ട് അധ്യാപകരേയും ഒരു കോച്ചിങ്ങ് സെന്‍റര്‍ ഉടമയുമാണ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 9 വിദ്യാര്‍ത്ഥികളേയും ഒരു കോച്ചിങ്ങ് സെന്‍റര്‍ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളടക്കം അറുപത് പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ന് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് സാമ്പത്തിക ശാസ്ത്രം ചോദ്യപേപ്പറുകൾ ചോർന്നതായാണ് സിബിഎസ്ഇ കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്.ഇതോടെ സാമ്പത്തിക ശാസ്ത്രം പരീക്ഷ ഏപ്രില്‍ 25 ന് വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. മാറ്റിവെച്ച കണക്ക് പരീക്ഷ ഹരിയാണയിലും ദില്ലിയിലും മാത്രമായും നടത്താന്‍ തിരുമാനിച്ചിട്ടുണ്ടെങ്കിലും പരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഈ പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈ മാസത്തില്‍ നടത്താനാണ് സിബിഎസ്ഇയുടെ തീരുമാനം. ഇത് 15 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും സിബിഎസ്ഇ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലിയില്‍ നിന്നുള്ള അധ്യാപകര്‍
പ്ലസ്ടു എകണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടാവണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ ഒരാള്‍ ദില്ലി ഭവാനയില്‍ കോച്ചിങ്ങ് സെന്‍റര്‍ നടത്തുന്ന എകണോമിക്സ് അധ്യാപകനായ തൗഖീര്‍ എന്നയാളാണ്. പ്രദേശത്ത് തന്നെയുള്ള കോണ്‍വെന്‍റ് സ്കൂളിലെ ഫിസിക്സിന്‍റേയും കണക്കിന്‍റേയും അധ്യാപകരായ റിഷഭ്, റോഹിത് എന്നിവരാണ് മറ്റ് രണ്ട് പേര്‍. കുട്ടികളില്‍ നിന്ന് ഇവര്‍ 2000-25000 രൂപ വരെയാണ് ഈടാക്കിയതെന്നാണ് വിവരം. മാര്‍ച്ച് 26 ന് പരീക്ഷ തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് മൂവരും ചേര്‍ന്ന് വാട്സാപ്പിലൂടെ വിവരങ്ങള്‍ കൈമാറിയത്.
ഒന്നരമണിക്കൂര്‍ മുന്‍പ്
9.45 നായിരുന്നു പരീക്ഷാ സമയം. സ്കൂളില്‍ എത്തിയ ഇവര്‍ 8.15 ന് തന്നെ ചോദ്യപേപ്പര്‍ ഉള്‍പ്പെട്ട കവര്‍ തുറന്നു. പിന്നീട് ഉത്തരങ്ങള്‍ എല്ലാം ചോദ്യപേപ്പറില്‍ അടയാളപ്പെടുത്തിയ ശേഷം വാട്സ് ആപ്പ് വഴി ഫോട്ടോയെടുത്ത് കോച്ചിങ്ങ് സെന്‍റര്‍ ഉടമയായ തൗഖീറിന് അയച്ച് നല്‍കി. ഫോട്ടോ ലഭിച്ച ഉടനെ തന്നെ തൗഖീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്സ് ആപ്പിലൂടെ തന്നെ ചോദ്യ പേപ്പര്‍ അയച്ച് നല്‍കുകയായിരുന്നു. ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അധ്യാപകര്‍ക്ക് 50 ശതമാനം കമ്മീഷനാണ് തൗഖീര്‍ ഓഫര്‍ ചെയ്തിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
വിവരം കൈമാറിയത് വിദ്യാര്‍ത്ഥി
മാര്‍ച്ച് 28 ന് നടന്ന പത്താം ക്ലാസിലെ കണക്കിന്‍റെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഒരാള്‍ സിബിഎസ്ഇ ചെയ്ര്‍പേഴ്സണ്‍ അനിത കര്‍വാളിനെ 27 ന് രാത്രയോട് കൂടി മെയില്‍ അയക്കുകയായിരുന്നു.മെയിലില്‍ ചോദ്യപേപ്പറിന്‍റെ പകര്‍ത്തിയെഴുതിയ കോപ്പിയുടെ 12 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ഈ മെയില്‍ അയച്ചത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നാണ് പോലീസിന്‍റെ നിഗമനം. വാട്സ് ആപ്പിലൂടെ ലഭിച്ച ചോദ്യപേപ്പര്‍ കുട്ടി അച്ഛന്‍റെ മെയില്‍ ഐഡി ഉപയോഗിച്ച് അനിതാ കര്‍വാളിന് അയച്ചതാണെന്നാണ് പോലീസ് കണക്കാക്കുന്നത്.മെയില്‍ അയച്ച വിദ്യര്‍ത്ഥിയേയും അച്ഛനേയും പോലീസ് ചോദ്യം ചെയ്യുകായണെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാർത്ഥികൾ കണക്ക് പരീക്ഷ എഴുതിക്കഴിഞ്ഞ് പരീക്ഷാ ഹാൾ വിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു പരീക്ഷ റദ്ദാക്കിയതായി സിബിഎസ്ഇ പ്രഖ്യാപിച്ചത്
പ്രതിഷേധം അടങ്ങുന്നില്ല
ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ പ്രീത് വിഹാറിലെ സിബിഎസ്ഇ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഒന്നുകില്‍ പരീക്ഷ എല്ലാം നടത്തുക അല്ലേങ്കില്‍ ഒരു പരീക്ഷയും രണ്ടാമത് നടത്താതിരിക്കുക എന്ന ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെയ്ക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തോടെ സിബിഎസ്ഇയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആറ് അധ്യാപകരേയും ഒരു സ്കൂള്‍ പ്രിന്‍സിപ്പലേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 15 പേരാണ് നിലവില്‍ പോലീസിന്‍റെ കസ്റ്റഡിയില്‍ ഉള്ളത്.