സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായി വിദ്യാർത്ഥികൾ! എല്ലാ പരീക്ഷകളും വീണ്ടും നടത്തണം...
രണ്ട് പരീക്ഷകളുടേത് മാത്രമല്ല, എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം.
ദില്ലി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നു. ദില്ലി ജന്തർ മന്ദറിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും സിബിഎസ്ഇക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. രണ്ട് പരീക്ഷകളുടേത് മാത്രമല്ല, എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം.
സിബിഎസ്ഇ എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്നും, എല്ലാ വിഷയങ്ങളുടേയും ചോദ്യപേപ്പറുകൾ പരീക്ഷയ്ക്ക് തൊട്ടുമുൻപ് ചോർന്നതായും ചില വിദ്യാർത്ഥികൾ പറഞ്ഞു. ഞങ്ങൾക്ക് നീതി ലഭിക്കണം എന്ന മുദ്രാവാക്യവുമായാണ് നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ജന്തർ മന്ദറിൽ സംഘടിച്ചത്. ഒന്നുകിൽ സിബിഎസ്ഇ എല്ലാ പരീക്ഷകളും വീണ്ടും നടത്തുക, അല്ലെങ്കിൽ ഒരു പരീക്ഷയും രണ്ടാമത് നടത്താതിരിക്കുക എന്നതാണ് ഇവരുടെ ആവശ്യം. ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കുന്നത് സിബിഎസ്ഇയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായും കുട്ടികൾ പറഞ്ഞു.
ദില്ലിയിൽ...
സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് സാമ്പത്തിക ശാസ്ത്രം ചോദ്യപേപ്പറുകൾ ചോർന്നതായാണ് സിബിഎസ്ഇ കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്. ഈ രണ്ട് പരീക്ഷകളും റദ്ദാക്കിയ സിബിഎസ്ഇ, രണ്ട് വിഷയങ്ങളിലും വീണ്ടും പരീക്ഷ നടത്തുമെന്നും അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാർത്ഥികൾ കണക്ക് പരീക്ഷ എഴുതിക്കഴിഞ്ഞ് പരീക്ഷാ ഹാൾ വിട്ടതിന് തൊട്ടുപിന്നാലെയാണ് പരീക്ഷ റദ്ദാക്കിയതായി സിബിഎസ്ഇ പ്രഖ്യാപിച്ചത്. അവസാന പരീക്ഷ കഴിഞ്ഞ അവധി ദിവസങ്ങളിലേക്ക് കടക്കാനിരുന്ന വിദ്യാർത്ഥികൾക്ക് ശരിക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു സിബിഎസ്ഇയുടെ തീരുമാനം. സിബിഎസ്ഇയുടെ വിവിധ റീജിയണുകളിൽ രക്ഷിതാക്കളടക്കം സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധം...
ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാവുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറും ഉറപ്പുനൽകി. ഇതിനുപിന്നാലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളടക്കം 25 പേരെ ദില്ലി പോലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ മുഖ്യസൂത്രധാരനും സ്വകാര്യ ട്യൂഷൻ സെന്റർ ഉടമയുമായ വിക്കി വ്യാഴാഴ്ച രാവിലെ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടൊന്നും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം തണുപ്പിക്കാനായിട്ടില്ല. നൂറുകണക്കിന് വിദ്യാർത്ഥികളാണ് സിബിഎസ്ഇക്കെതിരെ പ്രതിഷേധവുമായി ദില്ലി ജന്തർ മന്ദറിലേക്ക് ഇരച്ചെത്തിയത്.
വിദ്യാർത്ഥികൾ....
എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ടെന്നാണ് ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ആരോപണം. അതിനാൽ മുഴുവൻ പരീക്ഷകളും വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ മുഴുവൻ ചോദ്യപേപ്പറുകളും ചോർന്നതായുള്ള ആരോപണം സിബിഎസ്ഇ നിഷേധിച്ചു. അതേസമയം, സിബിഎസ്ഇയുടെ അലംഭാവമാണ് സംഭവത്തിന് കാരണമെന്ന് ചില രക്ഷിതാക്കൾ ആരോപിച്ചു. ചോദ്യപേപ്പർ ചോർന്നത് ദില്ലി റീജിയണിലാണെന്നും, അതിനാൽ അവിടെ മാത്രം രണ്ടാമത് പരീക്ഷ നടത്തിയാൽ മതിയെന്നുമാണ് മറ്റു മേഖലകളിലെ രക്ഷിതാക്കളുടെ അഭിപ്രായം. ഒരു തെറ്റും ചെയ്യാത്ത, പഠിച്ച് പരീക്ഷ എഴുതിയ തങ്ങളെ വഞ്ചിക്കുന്നതാണ് സിബിഎസ്ഇയുടെ നടപടിയെന്ന് കേരളത്തിലെ വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. എന്നാൽ എല്ലാ റീജിയണുകളിലും വീണ്ടും പരീക്ഷ നടത്താൻ തന്നെയാണ് സിബിഎസ്ഇയുടെ തീരുമാനം. പുതിയ പരീക്ഷ തീയതി ഒരാഴ്ചയ്ക്കകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: പ്രതിയെ അറസ്റ്റ് ചെയ്തു, ചോര്‍ത്തിയത് കോച്ചിംഗ് സെന്റര്‍ ഉടമ!!
ജാതിയും മതവുമില്ലാത്ത കുട്ടികളുടെ എണ്ണം തെറ്റ്! എല്ലാവർക്കും ജാതിയും മതവുമുണ്ടെന്ന് സ്കൂൾ അധികൃതർ...
ചോദ്യപേപ്പർ ചോർന്നു! സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി...