പത്താം ക്ലാസിൽ വീണ്ടും പരീക്ഷ നടത്തില്ലെന്ന് സിബിഎസ്ഇ; വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിക്കുന്നു...
പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷ നേരത്തെ അറിയിച്ചത് പ്രകാരം ഏപ്രിൽ 25ന് തന്നെ നടക്കും.
ദില്ലി: പത്താം ക്ലാസിലെ കണക്ക് പരീക്ഷ വീണ്ടും നടത്തില്ലെന്ന് സിബിഎസ്ഇ. പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്ന നിഗമനത്തെ തുടർന്നാണ് പുന:പരീക്ഷ ഒഴിവാക്കിയത്. പുന:പരീക്ഷ ഒഴിവാക്കണമെന്ന് വിദ്യാർത്ഥികളും ആവശ്യപ്പെട്ടിരുന്നു.
പത്താം ക്ലാസ് കണക്ക് പരീക്ഷ റദ്ദാക്കിയ തീരുമാനം വിദ്യാർത്ഥികളുടെ താൽപ്പര്യ പ്രകാരം പിൻവലിക്കുന്നുവെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം. അതേസമയം, പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷ നേരത്തെ അറിയിച്ചത് പ്രകാരം ഏപ്രിൽ 25ന് തന്നെ നടക്കും. റദ്ദാക്കിയ പത്താം ക്ലാസ് കണക്ക് പരീക്ഷ ദില്ലി, ഹരിയാന റീജിയണുകളിൽ മാത്രം നടത്തുമെന്നായിരുന്നു സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നത്.
പരീക്ഷ തീയതി
പത്താം ക്ലാസിൽ പുന:പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പരീക്ഷ തീയതിയോ മറ്റു വിവരങ്ങളോ സിബിഎസ്ഇ പുറത്തുവിട്ടിരുന്നില്ല. പത്താം ക്ലാസ് പുന:പരീക്ഷ സംബന്ധിച്ച് 15 ദിവസത്തിനകം അന്തിമതീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. എന്നാൽ പത്താം ക്ലാസിലെ പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്നാണ് സിബിഎസ്ഇ ഏറ്റവുമൊടുവിൽ തീരുമാനമെടുത്തിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെയുണ്ടായ ശക്തമായ പ്രതിഷേധങ്ങളാണ് സിബിഎസ്ഇയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ദില്ലിയിൽ മാത്രമേ ചോർന്നിട്ടുള്ളുവെന്നും, അതിനാൽ രാജ്യവ്യാപകമായി പുന:പരീക്ഷ നടത്തേണ്ടതില്ലെന്നുമായിരുന്നു വിദ്യാർത്ഥികളുടെ വാദം.
പരീക്ഷകൾ...
ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് പത്താം ക്ലാസ് പുന:പരീക്ഷ വേണ്ടെന്ന് വയ്ക്കാൻ സിബിഎസ്ഇ തീരുമാനമെടുത്തത്. വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിച്ചാണ് പരീക്ഷ റദ്ദാക്കിയ തീരുമാനം പിൻവലിക്കുന്നതെന്നും, ദില്ലി, ഹരിയാന ഉൾപ്പെടെ ഒരു റീജിയണിലും പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപും അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പത്താം ക്ലാസിലെ പുന:പരീക്ഷ ആവശ്യമെങ്കിൽ മാത്രമേ നടത്തുകയുള്ളുവെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും പത്താം ക്ലാസിൽ പുന:പരീക്ഷയില്ലെന്ന സിബിഎസ്ഇ തീരുമാനം വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായി.
ചോർന്നത്...
മാർച്ച് 28 ബുധനാഴ്ചയാണ് പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷകൾ റദ്ദാക്കിയതായി സിബിഎസ്ഇ അറിയിച്ചത്. ഈ രണ്ട് പരീക്ഷകളുടെയും ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയത്. ചോദ്യപേപ്പർ ചോർന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സിബിഎസ്ഇക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. ദില്ലിയിലെ ജന്തർമന്ദറിലും സിബിഎസ്ഇ ആസ്ഥാനത്തും നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായും എല്ലാ വിഷയങ്ങളിലും പുന:പരീക്ഷ നടത്തണമെന്നും ചില വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.
ദില്ലിയിൽ...
അതിനിടെ സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിൽ ആദ്യ അറസ്റ്റുണ്ടായി. ദില്ലിയിലെ സ്വകാര്യ കോച്ചിങ് സെന്റർ ഉടമയായ വിക്കി എന്നയാളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ ജാർഖണ്ഡിലെ ഛാത്രയിലും കൂടുതൽ പേർ അറസ്റ്റിലായി. എബിവിപി പ്രാദേശിക നേതാവടക്കം 12 പേരാണ് ജാർഖണ്ഡിൽ അറസ്റ്റിലായത്. ഇതിൽ ഒമ്പത് പേർ സ്കൂൾ വിദ്യാർത്ഥികളായിരുന്നു. തൊട്ടടുത്ത ദിവസം ദില്ലിയിൽ നിന്നും കൂടുതൽ പേർ പോലീസിന്റെ പിടിയിലായി. ദില്ലിയിലെ സ്കൂൾ അദ്ധ്യാപകരായ മൂന്നു പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ അറസ്റ്റിലായത്. പരീക്ഷ തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയായിരുന്നു ഈ അദ്ധ്യാപകർ ചോദ്യപേപ്പർ ചോർത്തി വാട്സാപ്പിലൂടെ വിദ്യാർത്ഥികൾക്ക് അയച്ചുകൊടുത്തത്.
സിബിഎസ്ഇയ്ക്ക് കേരളത്തിലും 'പണി പാളി'! കോട്ടയത്ത് നൽകിയത് 2016ലെ ചോദ്യപേപ്പർ...
ബിന്റോയെ മാനസികമായി പീഡിപ്പിച്ചു! പാഠ പുസ്കതങ്ങൾ തിരിച്ചുവാങ്ങി, ടിസി വാങ്ങി പോകാനും നിർദേശിച്ചു...
കള്ളനോട്ട് കേസിൽ മകനും 50 ലക്ഷം തട്ടിയ കേസിൽ അമ്മയും പിടിയിൽ!ആഢംബര ജീവിതവും കടവും, ഒന്നുമറിയാതെ മകൾ