റോബർട്ട് വദ്രയുടെഅടുത്ത അനുയായി സിസി തമ്പിയുടെ കസ്റ്റഡി കാലാവധി നീട്ടി; ചോദ്യം ചെയ്യലിൽ പുരോഗതി!
ദില്ലി: പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുടെ അനുയായി വിദേശനാണയ ചട്ടലംഘനം നടത്തിയതിന് അറസ്റ്റിലായ മലയാളി വ്യവസായി സിസി തമ്പിയെ നാല് ദിവസം കൂടി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ 28 ന് പരിഗണിക്കും. കേസിൽ മൂന്നു സാക്ഷികൾക്ക് നോട്ടീസ് നൽകിയെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ അറിയിച്ചു.
നോട്ടീസ് നൽകിയ മൂന്ന് സാക്ഷികളിൽ ഒരു സാക്ഷി അന്വേഷണ സംഘത്തെ വന്നുകണ്ടു. മറ്റു രണ്ട് പേർ പിന്നീട് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പുരോഗതിയുണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിൽ കൂടുതൽ തെളിവുകൾ തമ്പിയിൽ നിന്ന് കിട്ടിയെന്നാണ് എൻഫോഴ്സ്മന്റിന്റെ വാദം. 2019 ജൂൺ മുതൽ ഇതുവരെ, 60 മുതൽ 80 മണിക്കൂർ ചോദ്യം ചെയ്തതായും അഭിഭാഷകൻ പറഞ്ഞു.
ഇതിന് പുറമെയാണ് ഇപ്പോൾ ആറ് ദിവസം ചോദ്യം ചെയ്തതെന്നും മാനുഷിക പരിഗണന നൽകണമെന്നും തമ്പിയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം തമ്പിക്ക് അർബുദം കൂടാതെ തമ്പിക്ക് മൂത്രാശയ പ്രശ്നങ്ങളും ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് പ്രതിഭാഗത്തിന് പറയാനാകില്ലെന്ന് ഇഡി വിശദീകരിച്ചു. കേസിൽ പ്രധാന പ്രതി സഞ്ജയ് ഭണ്ഡാരിക്കായി റെഡ് കോർണർ നോട്ടീസ് വരെ നൽകിയിട്ടുണ്ടെന്നും ഇഡി കോടതിയിൽ പറഞ്ഞു.