ജെഎൻയു അതിക്രമം, സർവകലാശാല അധികൃതരുടെ വാദം പൊളിയുന്നു, കുരുക്കായി വിവരാവകാശ രേഖ
ദില്ലി: ജെഎൻയു അതിക്രമവുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതർ ഉന്നയിച്ച വാദങ്ങൾ പൊളിയുന്നു. പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾ സെർവെർ റൂമിലെ സിസിടിവി ക്യാമറകളും ബയോമെട്രിക് സംവിധാനങ്ങളും ജനുവരി മൂന്നാം തീയതി തകർത്തുവെന്ന വാദമാണ് പൊളിയുന്നത്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ ജനുവരി മൂന്നിന് സിസിടിവി ക്യാമറകൾ ഓഫായിരുന്നുവെന്നാണ് വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടി.
ജനുവരി അഞ്ചിന് ജെഎൻയു അധികൃതർ സമർപ്പിച്ച പരാതി പ്രകാരം വിദ്യാർത്ഥികൾ സെർവർ റൂം തകർത്തെന്നും സിസിടിവികൾ പ്രവർത്തന രഹിതമാക്കിയെന്നുമാണ് ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരെ ഇവർ ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു. സർവ്വകലാശാലയുടെ പരാതിയിന്മേൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് ഉൾപ്പെടെ 19 പേർക്കെതിരെ കേസെടുത്തിരുന്നു.

വിവരാവകാശ നിയമം പ്രകാരം സമർപ്പിച്ച മറുപടിക്ക് പ്രകാരം ജനുവരി മൂന്നിന് സിഐഎസ് ഓഫീസിലെ പ്രധാന സെർവർ ഓഫ് ചെയ്തു. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ അടുത്ത ദിവസം അത് നിലയ്ക്കുകയും ചെയ്തു. ജനുവരി 5ന് ഉച്ചയ്ക്ക് 3 മണിമുതൽ രാത്രി 11 മണിവരെ ജെഎൻയു ക്യാമ്പസിന്റെ നോർത്ത്/ ഗെയിറ്റിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ നിന്ന് തുടർച്ചയായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
ഇതേ ദിവസമാണ് മുഖം മൂടി ധാരികൾ ക്യാമ്പസിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെയും അധ്യാപകരേയും ആക്രമിച്ചത്.
യൂണിവേഴ്സ്റ്റി അധികൃതർ നൽകിയ പരാതിയിലേയും മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിലേയും വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് വിവാരവകാശ രേഖ. സെർവർ റൂമിലുണ്ടായ നാശനഷ്ടങ്ങളിൽ നിന്നാണ് ജനുവരി അഞ്ചിലുണ്ടായ അതിക്രമങ്ങളുടെ തുടക്കമെന്ന് ജെഎൻയു വൈസ് ചാൻസലർ എം ജഗദീശ് കുമാർ ആരോപിച്ചിരുന്നു.












Click it and Unblock the Notifications