ചാക്കുകളില്‍ കല്ലുകള്‍, സിസിടിവി ക്യാമറകള്‍ മറച്ചുപിടിച്ചു, മംഗളൂരു അക്രമങ്ങള്‍ ആസൂത്രിതമോ?
മംഗളൂരു: പൗരത്വ നിയമ പ്രതിഷേധത്തിന്റെ ഭാഗമായി മംഗളൂരുവില്‍ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന് സൂചന. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തിലേക്ക് മുഖംമൂടിയണിഞ്ഞ സംഘം എത്തിയിരുന്നുവെന്നാണ് ഇന്ത്യാ ടുഡേ പുറത്തുവിട്ട എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷം പോലീസിന്റെ പരാജയമാണ് വെടിവെപ്പിന് പിന്നിലെന്ന് ആരോപിക്കുമ്പോഴാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.
വ്യത്യസ്ത മേഖലകളിലെ ഏഴ് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളില്‍ എന്താണ് നടന്നതെന്ന് വ്യക്തമാക്കി തരുപന്നുന്നുണ്ട്. ഇതില്‍ അക്രമികള്‍ ബുന്ദേര്‍ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയതെങ്ങനെ എന്ന് കൃത്യമാക്കി കാണിച്ച് തരുന്നുണ്ട്. അക്രമികള്‍ പോലീസിനെതിരെ ആക്രമണം അഴിച്ചുവിട്ടത് കൊണ്ടാണ് വെടിവെച്ചതെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. എന്നാല്‍ ആരോപണങ്ങള്‍ക്ക് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തന്നെ മറുപടി ലഭിച്ചിരിക്കുകയാണ്.
സിസിടിവി ദൃശ്യങ്ങള്‍
നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളില്‍ അക്രമികള്‍ റാവു ആന്‍ഡ് റാവു സര്‍ക്കിലില്‍ ഒത്തുചേര്‍ന്നു. ഇത് ഡിസി ഓഫീസിന് പുറത്താണ്. ഇവിടെ നിന്നാണ് മംഗളൂരു നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്. ഈ സ്‌റ്റേഷനിലേക്കുള്ള നാല് പ്രധാന റോഡുകള്‍ ഇവര്‍ അടച്ച് കളഞ്ഞു. ഇതോടെ കൂടുതല്‍ സേനയ്ക്ക് ഇവിടേക്ക് എത്താന്‍ സാധിക്കാതെയായി. സ്‌റ്റേഷന് സമീപമുള്ള ഒരു ടെമ്പോയ്ക്ക് സമീപം കല്ല് നിറച്ച ചാക്കുകള്‍ ഇറക്കി വെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് പിന്നീടേക്ക് റോഡിലേക്ക് കൊണ്ടുവന്നാണ് പോലീസിനെ എറിഞ്ഞത്.
അക്രമം ഇങ്ങനെ
ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ട് പോയത്. മുഖംമൂടി ധരിച്ച അക്രമികള്‍ പോലീസിനെ കല്ലെറിയാന്‍ തുടങ്ങി. പോലീസ് ബസ് ഇവിടേക്ക് എത്താന്‍ ശ്രമം തുടങ്ങിയതോടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അക്രമികള്‍ റോഡ് ബ്ലോക്ക് ചെയ്തു. കല്ലേറ് രൂക്ഷമായതോടെ പോലീസ് ബസിന് വരാനാവാതെയായി. ഇതിനിടെ കുറച്ച് പേര്‍ ചേര്‍ന്ന് സിസിടിവി ക്യാമറകള്‍ ഓഫാക്കാന്‍ ശ്രമം തുടങ്ങി. വടി ഉപയോഗിച്ച് റെക്കോര്‍ഡിംഗ് തടയാനും ശ്രമം നടന്നു. ഒരാള്‍ വീട്ടിനുള്ളില്‍ വരെ കടന്ന് റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ക്യാമറ മാറ്റുകയും ചെയ്തു.
വിടാതെ അക്രമികള്‍
വൈകീട്ട് 4.30നും 4.45നും ഇടയില്‍ അക്രമികള്‍ പോലീസ് സ്‌റ്റേഷനടുത്തേക്ക് എത്തി, ഇവര്‍ കല്ലേറ് ശക്തമാക്കുകയും ചെയ്തു. ഇതിനിടെ പാഴ് വസ്തുക്കളും ടയറുകളും റോഡില്‍ കൂട്ടിയിട്ട് കത്തിക്കാനും തുടങ്ങി. സമീപത്ത് തോക്കുകള്‍ വില്‍പ്പന നടത്തുന്ന കട തകര്‍ത്ത് അകത്ത് കയറാനും അക്രമികള്‍ ശ്രമിച്ചിരുന്നു. ആ സമയത്ത് വെടിക്കോപ്പുകള്‍ വരെ കടയിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ലോക്ക് തകര്‍ക്കാന്‍ സാധിച്ചില്ല.
പോലീസ് നടപടി
അക്രമികള്‍ സ്റ്റേഷന്‍ പിടിച്ചെടുക്കുമെന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു പോലീസ്. സ്‌റ്റേഷനില്‍ തോക്കുകളും ആയിരത്തലധികം വെടിയുണ്ടകളും ഉണ്ടായിരുന്നു. അക്രമികള്‍ ഒരുപക്ഷേ ഇത് പിടിച്ചെടുത്തേനെ. എന്നാല്‍ കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും പ്രശ്‌നം ശാന്തമാകാതെ വന്നപ്പോള്‍ റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിക്കുകയായിരുന്നു പോലീസ്. ഇതും അക്രമത്തെ തണുപ്പിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ വെടിവെച്ചത്. ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജലീല്‍ സ്റ്റേഷനില്‍ നിന്ന് 124 മീറ്റര്‍ അകലെയായിരുന്നു.
ഔദ്യോഗിക വിശദീകരണം
മംഗളൂരു പോലീസ് പറയുന്നത് അക്രമികള്‍ റോഡ് തടസ്സപ്പെടുത്തുകയും, സ്റ്റേഷന് നേരെ നിരന്തരം കല്ലെറിയുകയും ചെയ്‌തെന്നാണ്. തോക്കുകള്‍ തട്ടിയെടുക്കാനാണ് ഇവര്‍ സ്‌റ്റേഷന്‍ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. നിലവില്‍ 1000 പോലീസുകാരാണ് മംഗളൂരു പോലീസില്‍ ഉള്ളത്. കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ ഇവിടേക്ക് പോലീസിനെത്താന്‍ രണ്ട് മണിക്കൂറെങ്കിലും എടുക്കും. 5000 പേര്‍ വരുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ സാധാരണക്കാരെയാണ് പോലീസ് ലക്ഷ്യമിട്ടതെന്നും, പ്രതിഷേധത്തില്‍ പങ്കെടുക്കാത്തവരാണ് കൊല്ലപ്പെട്ടതെന്നും ജലീലിന്റെയും നൗഷീനിന്റെയും ബന്ധുക്കള്‍ ആരോപിക്കുന്നു.
പ്രാദേശികതയില്‍ തകര്‍ന്ന് മോദി തരംഗം, ഗുജറാത്ത് രാഷ്ട്രീയം പൊളിഞ്ഞു, വീഴ്ച്ചയുടെ കാരണം ഇങ്ങനെ