പത്മാവതിക്ക് സെൻസർ ബോർഡ് പണി കൊടുക്കുമോ? ചിത്രത്തിന് എതിരെ പ്രസൂൺ ജോഷി രംഗത്ത്
മുംബൈ: ഡിസംബര്‍ ഒന്നിനാണ് ദീപിക പദുക്കോണിന്റെ പത്മാവതി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവാദങ്ങളില്‍പ്പെട്ട് പ്രതിസന്ധിയില്‍ നില്‍ക്കുകയാണ് ചിത്രം. പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ സമ്മതം മാത്രം മതിയെന്നും മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ദീപിക അടക്കം തുറന്നടിച്ചിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തന്നെ പത്മാവതിക്ക് വില്ലനാകുമോ എന്ന സംശയമാണ് ഉയരുന്നത്. സെന്‍സറിംഗിന് കൊടുത്ത ചിത്രം സാങ്കേതിക കാരണം പറഞ്ഞ് തിരിച്ചയച്ചിരുന്നു. മാത്രമല്ല സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി ചിത്രത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരിക്കുന്നു.
കിലുക്കം അടക്കം സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഡിറ്റര്‍.. ഇന്ന് ജീവിക്കാന്‍ വേണ്ടി ചെയ്യുന്നത്..!
ചരിത്രം വളച്ചൊടിക്കുന്നുവെന്ന്
റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ സംഘപരിവാര്‍ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. സിനിമ തിയറ്ററില്‍ എത്തുന്നതിന് മുന്‍പ് രജപുത്ര സംഘടനകള്‍ക്ക് മുന്നിലടക്കം പ്രത്യേക പ്രദര്‍ശനം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാലിത് സിനിമാ പ്രവര്‍ത്തകര്‍ അംഗീകരിച്ചിട്ടില്ല.
ചിത്രം തിരിച്ചയച്ചു
റിലീസ് തടയാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി വരെ സമര്‍പ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണെന്നും അവരുടെ അധികാരത്തില്‍ കൈ കടത്തുന്നില്ല എന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍ അപേക്ഷ പൂര്‍ണമല്ലെന്ന് കാട്ടി സെന്‍സര്‍ ബോര്‍ഡ് പത്മാവതി തിരിച്ചയച്ചു.
അപേക്ഷ അപൂർണമെന്ന്
കഴിഞ്ഞ ആഴ്ചയാണ് ചിത്രം സെന്‍സറിംഗിന് വേണ്ടി സമര്‍പ്പിച്ചത്. അപേക്ഷ പൂര്‍ണമാക്കി വീണ്ടും സമര്‍പ്പിച്ചാല്‍ പരിഗണിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കുന്ന വിശദീകരണം. സെന്‍സര്‍ ബോര്‍ഡ് സിനിമ കാണുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.
പ്രത്യേക പ്രദർശനത്തിന് എതിരെ
ഇതാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനെ ചൊടിപ്പിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് കാണുകയോ സര്‍ട്ടിഫൈ ചെയ്യുകയോ ചെയ്യുന്നതിന് മുന്‍പ് പ്രദര്‍ശനം നടത്തുകയും ചാനലുകളില്‍ റിവ്യൂ വരികയും ചെയ്തത് തെറ്റാണ് എന്നാണ് സന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി പ്രതികരിച്ചിരിക്കുന്നത്. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ഇത് അംഗീകരിക്കാവുന്നതല്ല
ഇത്തരം പ്രവണതകള്‍ നിലവിലുള്ള സംവിധാനകളെ വെല്ലുവിളിക്കുന്നതാണ്. ഓരോരുത്തരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രകൃയയെ പരിഗണിക്കുന്നത് ശരിയല്ലെന്നും പ്രസൂണ്‍ ജോഷി അഭിപ്രായപ്പെട്ടു. ചിത്രം ചരിത്രമാണോ സാങ്കല്‍പ്പികമാണോ എന്ന് വ്യക്തമാക്കാത്തത് കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചത് എന്നും പ്രസൂണ്‍ ജോഷി വ്യക്തമാക്കി.
പിന്തുണച്ച് മാധ്യമപ്രവർത്തകർ
മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തിയ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം ചിത്രത്തെ പിന്തുണച്ച് അര്‍ണബ് ഗോസ്വാമി രംഗത്ത് വന്നിരുന്നു. ചിത്രം റാണി പത്മാവതിയെ അപമാനിക്കുന്നത് അല്ലെന്നും മറിച്ച് റാണിക്കുള്ള മഹത്തായ സമര്‍പ്പണം ആണെന്നുമാണ് അര്‍ണബ് അഭിപ്രായപ്പെട്ടത്. പത്മാവതിക്ക് പിന്തുണയുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായയും രംഗത്ത് വന്നിരുന്നു.