6 വിമാനത്താവളങ്ങൾ അദാനിക്ക് ലഭിക്കുന്നതിന് കേന്ദ്രം മാനദണ്ഡങ്ങൾ മാറ്റിമറിച്ചു, ആരോപണവുമായി കോൺഗ്രസ്
ദില്ലി: രാജ്യത്ത് ആറ് എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവത്കരണത്തിന്റെ പേരില്‍ അദാനി ഗ്രൂപ്പിന് നല്കിയ നടപടിയില്‍ പാര്‍ലമെന്റില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വിമാനത്താവള വികസനവും പിപിപി മോഡലിന്റെ പേരും പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനത്തിനും വികസനപ്രവര്ത്തനത്തിനുമുള്ള അനുമതി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. അദാനി ഗ്രൂപ്പിന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അധികാരം നല്‍കിയതില്‍ ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന് കെസി വേണുഗോപാല്‍ എംപി രാജ്യസഭയില്‍ ആരോപിച്ചു.
സ്വന്തം മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഉപദേശം സര്‍ക്കാര്‍ അവഗണിച്ചു. അദാനി ഗ്രൂപ്പിന് വിമാനത്താവളങ്ങള്‍ ലഭിക്കുന്നകിനായി മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. എയര്‍ക്രാഫ്റ്റ് (ഭേദഗതി) 2020 ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കിടെയായിരുന്നു കെസി വേണുഗോപാലിന്റെ ആരോപണം.ബില്ലിനെ എതിര്‍ത്ത കെസി വേണുഗോപാല്‍ വിമാനത്താവളത്തിന്റെ പേരും പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്ന് ആരോപിച്ചു.
Recommended Video
അതേസമയം, കോണ്‍ഗ്രസ് ആരോപണത്തെ ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവു എതിര്‍ത്തു. വ്യോമയാന മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ ബില്ലിന് സാധിക്കും. യാത്രക്കാരുടെ ഗതാഗതത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദാന്‍ യോജന പ്രകാരം സര്‍ക്കാര്‍ എടുത്ത തീരുമാനം കാരണം ഇന്ന് 279 വിമാന റൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ 100 വിമാനത്താവളങ്ങള്‍ കൂടി വികസിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ 80000 കടന്ന് കൊവിഡ് മരണം; 15000ത്തിലധികം മരണം 14 ദിവസത്തിനുള്ളില്‍; ആശങ്ക
കൊവിഡ് കുത്തനെ ഉയരുന്നു; പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം; വിതരണം നിര്‍ത്തി