രാജ്യത്ത് ഇന്ധന വില കുത്തനെ കുറയും.. മോദിയുടെ ചരിത്ര പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം
Recommended Video
ദില്ലി: രാജ്യത്തെ ഇന്ധന വില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയും വര്‍ധിച്ചു. കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോളിന് 83.30 രൂപയാണ് വില. രാജ്യത്തെ കണക്കെടുത്താല്‍ പെട്രോളിന് 87.39 രൂപയുമായി മുംബൈയാണ് മുന്നില്‍.
ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇടതുപക്ഷം ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരിക്കുന്നു. ഇന്ധന വിലവര്‍ധനവിലൂടെ കേന്ദ്രം 11 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറയാന്‍ പോവുകയാണ്. ചരിത്ര പ്രഖ്യാപനത്തിന് മോദി ഒരുങ്ങുകയാണാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിക്കൂട്ടിൽ കേന്ദ്രം
50 രൂപയ്ക്ക് പെട്രോള്‍ ലഭ്യമാക്കും എന്ന് പ്രഖ്യാപിച്ച് ഭരണത്തിലേറിയവരാണ് ബിജെപി സര്‍ക്കാര്‍. എന്നാല്‍ നാല് വര്‍ഷത്തിനിടെ പെട്രോള്‍ വില പിടിച്ച് കെട്ടാവുന്നതിനേക്കാള്‍ മുകളിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ധനവിലവര്‍ധനവില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ലക്ഷം കോടികളുടെ കൊള്ളലാഭം ഉണ്ടാക്കുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
രാജ്യമൊട്ടാകെ അതൃപ്തി
ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതും രൂപയുടെ മൂല്യത്തില്‍ വന്ന വന്‍ മൂല്യത്തകര്‍ച്ചയുമാണ് പെട്രോള്‍ വില കൂടാനുള്ള കാരണമായി പറയുന്നത്. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് തീരുവയും സംസ്ഥാനങ്ങളിലെ അധിക നികുതിയും വില വര്‍ധനവിന് ഒരു പ്രധാനകാരണമാണ്. പെട്രോള്‍ വില ഉയരുന്നതിനെതിരെ രാജ്യമെങ്ങും അതൃപ്തി പുകയുന്നുണ്ട്.
തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കും
രണ്ടാമൂഴം തേടി 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ബിജെപിക്കെതിരെയുള്ള പ്രധാന ആയുധമായാണ് ഇന്ധന വില വിഷയം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഇന്ധന വില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്ന നിര്‍ണായമായ തീരുമാനം കേന്ദ്ര സര്‍ക്കാരിന് ഇന്നത്തെ സാഹചര്യത്തില്‍ കൈക്കൊണ്ടേ മതിയാവൂ എന്ന അവസ്ഥയാണ്. അത്തരമൊരു തീരുമാനത്തിലേക്ക് തന്നെ സര്‍ക്കാര്‍ പോകുമെന്നാണ് സൂചന.
ജിഎസ്ടിക്ക് കീഴിലേക്ക്
പെട്രോള്‍- ഡീസല്‍ വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരിക എന്ന തീരുമാനമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഇന്ധന വില ജിഎസ്ടിക്ക് കീഴില്‍ വന്നാല്‍ വില 22 ശതമാനമെങ്കിലും കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുമല്ല ജിഎസ്ടിയിലെ താഴ്ന്ന നിരക്കാണ് ഇന്ധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്നത് എങ്കില്‍ വില പകുതി വരെ കുറഞ്ഞേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
മുഖം തിരിച്ച് സംസ്ഥാനങ്ങൾ
ഇന്ധന വില ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണം എന്ന് തന്നെയാണ് കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും പെട്രോളിയും മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഇതേ അഭിപ്രായം തന്നെയാണ്. അതേസമയം ഇന്ധന വില ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനെ സംസ്ഥാനങ്ങള്‍ എതിര്‍ക്കുകയാണ്. വലിയൊരു ശതമാനും നികുതി വരുമാനം ഇല്ലാതാകും എന്ന കാരണത്താലാണ് ജിഎസ്ടി നീക്കത്തോട് സംസ്ഥാനങ്ങള്‍ മുഖം തിരിക്കുന്നത്.
വില ഇനിയും ഉയർന്നേക്കും
നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില ഇനിയും കൂടാനാണ് സാധ്യത. ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം കുറഞ്ഞതാണ് വില വീണ്ടും ഉയരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ക്രൂഡോയില്‍ ഇറക്കുമതി വില ഉയര്‍ന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇത് മൂലം കേന്ദ്ര സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം ഏകദേശം 20,000 കോടിയുടേതാണ് എന്നാണ് വിലയിരുത്തല്‍.
ചരിത്ര പ്രഖ്യാപനത്തിന് കാത്ത്
ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് തനിച്ച് കൈക്കൊള്ളാന്‍ സാധിക്കുന്നതല്ല. ജിഎസ്ടി കൗണ്‍സില്‍ വേണം ആ തീരുമാനമെടുക്കാന്‍. കേന്ദ്ര മന്ത്രിമാരടക്കം അനുകൂല നിലപാട് എടുക്കുന്ന സാഹചര്യത്തില്‍ കൗണ്‍സിലിനോട് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. അങ്ങനെയെങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം മറ്റൊരു ചരിത്ര പരമായ പ്രഖ്യാപനമാകും മോദിയില്‍ നിന്നുണ്ടാവുക. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കത് മൈലേജും നല്‍കും.