കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിയമമായി
ദില്ലി: പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതിനുള്ള കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് നടപ്പിലാക്കിക്കൊണ്ട് പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് നടപ്പാക്കുന്നത്.
കസ്തൂരി രംഗന്‍ കമ്മിറ്റ് പരിസഥിതി ദുര്‍ബല പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ ഇടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഉണ്ടാകുക. ഖനനം, ക്വാറികള്‍, തുടങ്ങിവ അനുവദിക്കുകയില്ല. 20000 സ്‌ക്വയര്‍മീറ്ററില്‍ അധികം ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. ടൗണ്‍ഷിപ്പുകള്‍ക്കും മറ്റ് വികസന പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. വലിയ തോതില്‍ മലിനീകരണം ഉണ്ടാക്കുന്ന(ചുവപ്പ് വിഭാഗത്തില്‍ പെട്ട) വ്യവസായ പദ്ധതികള്‍ക്കും അനുമതി ലഭിക്കുകയില്ല.അതേസമയം ഏപ്രില്‍ 17 ന് മുമ്പ് ലഭിച്ച അപേക്ഷകളില്‍ പഴയ നിയമ പ്രകാരം മാത്രമേ നടപടിയുണ്ടാകൂ എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. താപവൈദ്യുതി നിലയങ്ങള്‍ക്കും പുതിയ ഉത്തരവ് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അനുമതി ലഭിക്കില്ല.
പരിസ്ഥിതി സംരക്ഷണത്തിനായി 1986 ല്‍ കൊണ്ടുവന്ന നിയമത്തിന്റഎ അഞ്ചാം വകുപ്പ് പ്രകാരമാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും ഉണ്ടാകും. പശ്ചിമ ഘട്ടത്തിന്‍റെ അറുപത് ശതമാനത്തോളം ഇപ്പോള്‍ തന്നെ കയ്യേറ്റത്തിന് വിധേയമായിക്കഴിഞ്ഞു എന്നാണ് കസ്തൂരി രംഗന്‍ കമ്മിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ശേഷിക്കുന്ന 40 ശതമാനത്തെ സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ട് വച്ചത്.